
ഗുവാഹത്തി: അസമിലെ ബിജെപി മന്ത്രി നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നു. ഹാഫ്‌ലോംഗിൽ നടന്ന ചടങ്ങിലാണ് നന്ദിത കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹാഫ്‌ലോംഗ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയും അസമിലെ യുവജന ക്ഷേമ - കായിക മന്ത്രിയുമാണ് നന്ദിത.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാഫ്‌ലോംഗ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നന്ദിതയെ അല്ല തീരുമാനിച്ചിരുന്നത്. പകരം പുതുമുഖമായ രുപാലി ലംഗ്‌താസയെയാണ്. ഇതോടെയാണ് നന്ദിത പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ നന്ദിതയെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാൽ, കൂടിക്കാഴ്‌ചയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരുദിവസം ശേഷിക്കെയാണ് നന്ദിത പാർട്ടിമാറിയത്.
ഹാഫ്‌ലോംഗ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നന്ദിത മത്സരിക്കുമെന്നാണ് വിവരം. ഇന്നലെ പുറത്തിറക്കിയ അഞ്ചാമത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഹാഫ്‌ലോംഗിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർമ്മൽ ലാംഗ്‌താസയുടെ പേരാണ് ഉണ്ടായിരുന്നത്. നന്ദിത എത്തിയതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റുകയായിരുന്നു. നന്ദിത പാർട്ടിയിൽ ചേർന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.
19 സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതിൽ പലരും വിമതരായി മത്സരിക്കാനൊരുങ്ങുകയാണ്. ഏപ്രിൽ ഒമ്പതിനാണ് 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |