
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പാചകവാതക ക്ഷാമം തടുക്കാനായി ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം. സാധാരണയായി 14.2 കിലോ എൽപിജിയാണ് ഒരു ഗാർഹികസിലിണ്ടറിനുള്ളിൽ നിറയ്‌ക്കുന്നത്. ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ മാത്രമേ നടപടി പ്രാബല്യത്തിലാകൂ.
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ടാങ്കറുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകാനുള്ള സാദ്ധ്യതയുണ്ട്. ടാങ്കറുകൾ കടത്തിവിടുന്നതിനായി ഇറാൻ സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ ഗതി നിർണയിക്കാനാകാത്തതിനാൽ എൽപിജി ക്ഷാമം തുടരാനാണ് സാദ്ധ്യത. സിലിണ്ടറിലെ എൽപിജിയുടെ അളവ് കുറയുന്നതിനനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
ഗാർഹിക ആവശ്യങ്ങൾക്കായി ശരാരി 35 മുതൽ 40 ദിവസംവരെ ഒരു സിലിണ്ടർ ഉപയോഗിക്കാനാകും. നിലവിലുള്ള നിയന്ത്രണപ്രകാരം നഗരമേഖലകളിൽ 25 ദിവസം കഴിഞ്ഞാൽ മാത്രമേ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാനാകൂ. ഗ്രാമീണ മേഖലകളിൽ ഇത് 45 ദിവസമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് എൽപിജി എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റത്തെപ്പറ്റി ആലോചിക്കുന്നതെന്നാണ് വിവരം.
വാണിജ്യ സിലിണ്ടറുകൾ കിട്ടാനില്ലാത്തതിനാൽ ഭക്ഷണശാലകൾ പൂട്ടിയിടുന്നത് പതിവായി. ചിലർ വിറകടുപ്പിൽ പാകം ചെയ്‌തും മെനുവിൽ മാറ്റം വരുത്തിയും പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിലാണ്. എൽപിജി ക്ഷാമം ഹോട്ടലുകൾക്ക് പുറമെ ഹോസ്റ്റലുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |