□മുൻ എം.എൽ.എയുടെ ഭാര്യ പ്രസിഡന്റ് സ്ഥാനം രാജി വച്ചു
പത്തനംതിട്ട: സി.പി.എം ഭരിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അഴിമതിക്ക് കൂട്ടുനിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പ്രവർത്തകയും മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമര പിള്ള ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജി വച്ച് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർക്ക് കത്തു നൽകി. സി.പി.എം മുൻ സംസ്ഥാന സമിതിയംഗവും അടൂർ മുൻ എം.എൽ.എയുമായ ആർ. ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ് . സി.പി.എമ്മുകാർ മാത്രം അംഗങ്ങളായ ബാങ്ക് ഭരണസമിതിയിൽ പ്രസിഡന്റിനെതിരെ അംഗങ്ങൾ നൽകിയ അവിശ്വാസം ഇന്ന് പരിഗണിക്കാനാരിക്കെയാണ് രാജി. മുൻ പ്രസിഡന്റിന്റെ ഭരണകാലത്ത് ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത് കണ്ടെത്തിയെന്ന് പത്തനംതിട്ട പ്രസ് ക്ളബിൽ വാർത്താ സമ്മേളനത്തിൽ രാജി പ്രഖ്യാപിച്ച പൊൻതാമര പിള്ള പറഞ്ഞു. പ്രശ്നം ചർച്ചചെയ്യാൻ ബോർഡ് യോഗം വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല.
സി.പി.എം അടൂർ ഏരിയാ കമ്മിറ്റിയംഗമായ പി. രവീന്ദ്രൻ ദീർഘകാലം പ്രസിഡന്റായിരുന്ന
ബാങ്കിൽ 2024 നവംബറിലാണ് പൊൻതാമര പിള്ള സ്ഥാനമേറ്റെടുത്തത്. സഹകരണ വകുപ്പ് നടത്തിയ പരിശോധനകളിൽ 75 ലക്ഷത്തിൽപരം രൂപയുടെ ക്രമക്കേട് രവീന്ദ്രൻ പ്രസിഡന്റായിരുന്ന കാലയളവിലുണ്ടായെന്നാണ് റിപ്പോർട്ട്. സെക്രട്ടറിയുടെ സഹായത്തോടെയാണ് ക്രമക്കേടുകൾ നടന്നത്. താൻ ആവശ്യപ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥർ നൽകിയില്ല. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
നഷ്ടത്തിലായിരുന്ന ഘട്ടത്തിലാണ് താൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. കുടിശികകൾ പിരിച്ചെടുത്തും നിക്ഷേപം വർദ്ധിപ്പിച്ചും ബാങ്കിനെ നല്ല നിലയിലെത്തിക്കാൻ ശ്രമിച്ചു. നേരത്തെ അടൂരിലെ മറ്റൊരു സഹകരണ സംഘത്തിലേക്ക് ബാങ്കിന്റെ നിക്ഷേപം മാറ്റുകയും കുടുംബാംഗങ്ങൾക്ക് സഹായം ചെയ്തു കൊടുക്കുകയുമാണ് മുൻ പ്രസിഡന്റ് ചെയ്തിരുന്നതെന്ന് പൊൻതാമരപിള്ള ആരോപിച്ചു.ഭർത്താവ് ഉണ്ണികൃഷ്ണപിള്ളയാണ് വാർത്താസമ്മേളനത്തിന് പ്രസ് ക്ളബിൽ എത്തിച്ചത്
ക്രമക്കേടുകൾ പാർട്ടി നേതാക്കളെ ധരിപ്പിച്ചിട്ടും അന്വേഷിച്ചില്ല. ക്രമക്കേടിന് ഒത്താശ ചെയ്യാത്തതിന് വലിയ സമ്മർദ്ദം നേരിടേണ്ടിവന്നു. ക്രമക്കേട് തെളിയിക്കേണ്ടതിനാൽ ബോർഡ് അംഗത്വം രാജി വച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ അടൂർ നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച പൊൻതാമരപിള്ള മൂന്നാം സ്ഥാനത്തായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |