
കൊച്ചി: നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ കാപ്പ ചുമത്തപ്പെട്ട ദമ്പതികളുടെ മകനെ കൊച്ചി സിറ്റി പൊലീസ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഏഴ് ലിറ്റർ വിദേശമദ്യവുമായി മാതാവ് പൊലീസ് പിടിയിലായി. പ്രതിയുടെ പിതാവ് നിലവിൽ കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുകയാണ്.
തിരുവനന്തപുരം പേട്ട പള്ളികുളങ്ങര മാനവനഗർ വയലിൽ വീട്ടിൽ കണ്ണനെയാണ് (പാഞ്ചാലി കണ്ണൻ 26) ഒരു വർഷത്തേക്ക് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. പ്രതിയുമായി പൊലീസ് സംഘം പുറപ്പെടുന്നതിന് മുമ്പായി മാതാവ് രേഷ്മയെ (പാഞ്ചാലി രേഷ്മ 48) വിദേശമദ്യവുമായി എറണാകുളം മാർക്കറ്റ് പരിസരത്ത് നിന്ന് സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്റെ പിതാവ് തിരുവനന്തപുരം കടകമ്പള്ളി കണ്ണംതറ സ്വദേശി തിയോഫിൻ ഒൻപത് മാസത്തെ കരുതൽ തടങ്കലിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
ഭീഷണിപ്പെടുത്തി കവർച്ച, കൊലപാതകശ്രമം, നരഹത്യാശ്രമം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയായ കണ്ണനെ 2025-ൽ ആറു മാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഡിസംബറിൽ പുറത്തിറങ്ങിയ ശേഷം എറണാകുളം മാർക്കറ്റിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചതിന് ഫെബ്രുവരിയിൽ പിടിയിലായി. കാക്കനാട് ജില്ലാ ജയിലിൽ കഴിയവെയാണ് വീണ്ടും കാപ്പ ചുമത്താൻ നടപടി തുടങ്ങിയത്. ഇത്തവണ ഒരു വർഷത്തേക്കാണ് കാപ്പ ചുമത്തിയത്.
എറണാകുളം നഗരത്തിൽ അനധികൃത മദ്യവിതരണം നടത്തുന്ന രേഷ്മയെ 2025 ഏപ്രിലിൽ കാപ്പ ചുമത്തി ആറു മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് പാലാരിവട്ടം മാമംഗലം ഭാഗത്ത് രഹസ്യമായി താമസിക്കുന്നതിനിടെ നവംബറിൽ പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. കാപ്പ ലംഘിച്ച കേസിൽ ജാമ്യത്തിൽ കഴിയവെയാണ് അനധികൃത മദ്യവിതരണത്തിന് ഇന്നലെ അറസ്റ്റിലായത്. ഇവർ ഏഴ് അബ്കാരി, ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
എറണാകുളം പനമ്പിള്ളിനഗറിലെ കോടതി വളപ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി പല്ലുകൾ തല്ലിപ്പൊട്ടിച്ച കേസിൽ അറസ്റ്റിലായപ്പോഴാണ് ഭർത്താവ് തിയോഫിനെ (അനിൽ) ഗുണ്ടാ വിരുദ്ധ നിയമം ചുമത്തി വിയ്യൂർ അതീവസുരക്ഷാ ജയിലിലടച്ചത്. ഭീഷണിപ്പെടുത്തി പണാപഹരണം, നരഹത്യാശ്രമം, അടിപിടി തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്. രേഷ്മയും ഭർത്താവും വർഷങ്ങളായി എറണാകുളം നഗരത്തിലും പരിസരങ്ങളിലുമാണ് താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |