
ഗാസിയാബാദ്: 22 പേർ അറസ്റ്റിലായ വൻ ചാരശൃംഖലയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞദിവസമാണ് പാകിസ്ഥാൻ ബന്ധമുള്ള സംഘത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള 22 പേർ പിടിയിലായത്. പ്രായപൂർത്തിയാകാത്തവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
പൊലീസിന് ഒരുതരത്തിലുള്ള സംശത്തിനും ഇടനൽകാതെയാണ് ഇവർ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ശൃംഖലയുടെ സൂത്രധാരൻ എന്നുകരുതുന്ന നൗഷാദ് അലി പെട്രോൾ പമ്പിന് സമീപം പഞ്ചറൊട്ടിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഈ കടയുടെ മറവിലായിരുന്നു ചാരപ്രവർത്തനം. ജോലി പഞ്ചറൊട്ടിപ്പായിരുന്നെങ്കിലും ഇയാൾക്ക് സാങ്കേതിക വിദ്യയിൽ നല്ല അറിവുണ്ടായിരുന്നു.
സാങ്കേതിക വിദ്യയിൽ അറിവുള്ളവരെ കണ്ടെത്തി സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതും ഇയാളായിരുന്നു. മൊബൈൽഫോൺ റിപ്പയറിംഗ്, സി സി ടി വി ഇൻസ്റ്റാളേഷൻ തുടങ്ങിയവ അറിയാവുന്നവരെയാണ് സംഘത്തിലേക്ക് കൂടുതലായി ചേർത്തിരുന്നത്. കമ്പ്യൂട്ടർ നന്നായി കൈകാര്യം ചെയ്യാനുള്ള അറിവും ഇവർക്കുവേണ്ട അടിസ്ഥാന യോഗ്യതയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന യുവാക്കളെ കണ്ടെത്തി അവർക്ക് പണം നൽകി പ്രലോഭിപ്പിച്ചാണ് സംഘത്തിൽ അംഗങ്ങളാക്കിയിരുന്നത്. ഇവരെ അതിർത്തികടന്നുള്ള ചാരപ്രവർത്തനത്തിനും നിയോഗിച്ചിരുന്നു. സംഘത്തിൽ സ്ത്രീകളും ഉള്ളതിനാൽ പൊലീസിന് ആദ്യമൊന്നും സംശയം തോന്നിയില്ല.
റെയിൽവേ സ്റ്റേഷൻ, സൈനിക കേന്ദ്രങ്ങൾ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകളിലൂടെ പാകിസ്ഥാനിലേക്ക് അയയ്ക്കുകയായിരുന്നു ഇവരുടെ രീതി. ഇങ്ങനെ അയയ്ക്കുന്ന ഓരോ ചിത്രത്തിനും വീഡിയോയ്ക്കും നിശ്ചിത തുകയും ഈടാക്കിയിരുന്നു.
ഇക്കഴിഞ്ഞ പതിനാലിന് സംഘത്തിൽ ഉൾപ്പെട്ട സൊഹൈൽ മാലിക്ക്, സനെ ഇറം എന്നിവരെ അറസ്റ്റുചെയ്തതോടെയാണ് ചാരന്മാരെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റുള്ളവരും പിടിയിലാവുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |