
ഇസ്രായേലും അമേരിക്കയുമായി ഇറാൻ തുടരുന്ന യുദ്ധം പോരാട്ട ഭൂമിയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഫലിക്കുന്നു. എന്തിന് ഗൾഫ് മേഖലയെ ഏറെ ആശ്രയിക്കുന്ന കേരളത്തിൽ ആശങ്കയുടെ കരിനിഴൽ പടരുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ നയതന്ത്ര മികവും കേരളം ബുദ്ധിപൂർവ്വം സ്വീകരിക്കുന്ന നിലപാടും സാഹചര്യത്തെ നേരിടാൻ പ്രാപ്തമാക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഇതൊരു ആഗോള ഭൂ രാഷ്ട്ര തന്ത്രമെന്ന നിലയില്ല കേരളം സമീപിക്കുന്നത്. മറിച്ച് ദശലക്ഷക്കണക്കിനു വരുന്ന മലയാളികളുടെ ജീവിത മാർഗം ഗൾഫുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ ഒരു വൈകാരിക വിഷയം കൂടിയാണ്. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ പണിയെടുക്കുന്നു. 50 ബില്യൺ ഡോളറാണ് ഇവർ രാജ്യത്തിന്റെ ഖജനാവിന് സംഭാവനയായി നൽകുന്നത്.ഒരർത്ഥത്തിൽ ഇന്ത്യയുടെ വിദേശ വരുമാനസ്രോതസ്സിന്റെ നട്ടെല്ലാണതെന്നു നിസംശയം പറയാം. അതിൽ ഏറ്റവും പ്രധാനം കേരളത്തിന്റെ അവസ്ഥയാണ്.ഗൾഫ് പണം കേരളത്തിന്റെ സമ്പദ് ഘടനയിൽ നിർണായക സ്വാധീനമാണ്
ചെലുത്തുന്നത്.അത് ആരോഗ്യ സംരക്ഷണത്തിലായാലും വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെല്ലാം അടിസ്ഥാന വരുമാന ശ്രോതസ്സാണ്.ഈ പ്രശ്നങ്ങളിലെല്ലാം ഇന്ത്യ സ്വീകരിച്ചിരിക്കുന്ന സമീപന രീതി പ്രശംസനീയമാണ്.പ്രതിസന്ധി സമാധാന പൂർണ്ണമായും
തന്ത്രപരമായ ദീർഘ വീക്ഷണത്താലുമാണ് ഇന്ത്യ നേരിടുന്നത്. ഗൾഫ് സംഘർഷം ആഗോള വിപണിയെ വല്ലാതെ ബാധിക്കുമ്പോഴും ഇന്ത്യ പിടിച്ചു നിൽക്കുന്നത് ഈ സമീപന മികവുകൊണ്ടാണ്. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ രൂപയുടെ മൂല്യം കുറയാതിരിക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച പ്ളാനുകൾ ശ്രദ്ധേയമാണ്. വ്യാപാര റൂട്ടുകളിലൂടെ കടന്നുവരുന്ന കപ്പലുകൾ
ഇൻഷ്വർ ചെയ്തതും എടുത്തു പറയേണ്ടതാണ്.
അതേസമയം ഊർജ്ജ പ്രതിസന്ധി ഉടലെടുക്കാതിരിക്കാൻ ഗൾഫിനു പുറമെയുള്ള ബദൽ മാർഗങ്ങൾ ഇന്ത്യ തേടിയത് കരുതൽ ശേഖരത്തിനു വഴിതെളിച്ചു. നിക്ഷേപത്തിൽ ഇടിവുണ്ടായാലും സൂക്ഷ്മമായ സാമ്പത്തിക മാനേജ്മെന്റ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സഹായകമായിത്തീർന്നു.
എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി കേരളത്തിന് വലിയ സന്ദേശം
നൽകുന്നതാണ്. ഗൾഫ് കുടിയേറ്റം അനിശ്ചിതത്വത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്ന് പറയാതിരിക്കാൻ കഴിയില്ല.സംഘർഷം നീണ്ടുപോയാൽ കേരളത്തിലേക്ക് പ്രവാസികളുടെ വൻതോതിലുള്ള തിരിച്ചുവരവിനു വഴിയൊരുക്കിയേക്കും. എന്നാൽ ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്നിടത്താണ് കേരളത്തിന്റെ വൈഭവം പ്രകടമാകേണ്ടത്. പ്രൊഫഷണലുകളുടെ തിരിച്ചുവരവ്, മൂലധന നിക്ഷേപത്തിന്റെ മടക്കം, ആഗോള അവസരങ്ങളിലൂടെ ലഭിച്ച പരിചയസമ്പത്ത് ഇതൊക്കെ തിരിച്ച് കേരളത്തിലേക്ക് പ്രയോജനപ്പെടുത്തിയെടുക്കാൻ കഴിയണം.സ്റ്റാർട്ടപ്പുകളും, സേവനങ്ങളും വിനോദ സഞ്ചാര രംഗവും നോളജ് മേഖലയുമൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ്.
സംഘർഷഭരിതമായ ഇറാൻ യുദ്ധം ആഗോള രംഗത്ത് തന്നെ ഒരു വെല്ലുവിളി ഉയർത്തുന്നുവെന്ന് മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ പൗരൻമാരെ സംരക്ഷിക്കാൻ സ്വീകരിക്കുന്ന നയതന്ത്രവും പരമപ്രധാനമാണ്.ഇതുവരെ ഇന്ത്യയുടെ ഓരോ ചുവടും സുവ്യക്തമാണ്. പൗരൻമാരെ സംരക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.ദീർഘ വീക്ഷണത്തോടെ
സാമ്പത്തിക പ്രതിസന്ധി ഇന്ത്യ മുൻകൂട്ടിക്കണ്ടു.പ്രതിസന്ധിയിലും നയം മാറ്റാതെ മുന്നേറി.
കേരളത്തിലെ സ്ഥിതി അത്ര സുഗമമല്ല.ഗൾഫിൽ എന്ത് പ്രശ്നമുണ്ടായാലും അത് കേരളത്തെ ബാധിക്കും.റിസ്ക്ക് പ്രകടമാണ്.അതിനെ എങ്ങനെ അതിജീവിക്കാനാകും എന്നതാണ് ഏറ്റവും പ്രധാനം.ഇന്ത്യയുടെ ശക്തമായ നേതൃത്വം ഈ കൊടുങ്കാറ്റിനെ എങ്ങനെ നമ്മുടെ അവസരമാക്കി മാറ്റാം എന്നാണ് നോക്കുന്നത്.
ഇറാൻ യുദ്ധം ഗൾഫ് മേഖലയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്.പ്രത്യേകിച്ചും ഹോർമുസ് കടലിടുക്കിൽ എണ്ണയും പ്രകൃതിവാതകത്തിന്റെയും സുപ്രധാന ഭാഗവും കടന്നുപോകുന്ന ഈ വഴിയിലുണ്ടായ പ്രശ്നങ്ങൾ വലിയ അനിശ്ചിതത്വമാണ്
സൃഷ്ടിക്കുന്നത്.ഊർജ്ജമേഖലയിൽ വൻ വിലക്കയറ്റത്തിനും അസ്ഥിരമായ ഭാവിക്കും ഇത് വഴിയൊരുക്കുമെന്ന ആശങ്ക വ്യാപകമാണ്.
എണ്ണവിലയിൽ ഉണ്ടാകുന്ന വർദ്ധനവ് രൂപയുടെ മൂല്യത്തിലും നാണ്യപ്പെരുപ്പത്തിലുമൊക്കെ സമ്മർദ്ദം സൃഷ്ടിക്കുന്നു.ഒരു ത്രിതല ഭീഷണിയും ഇതിലൂടെ സംജാതമായേക്കും.ഊർജ്ജരംഗത്തെ വിലക്കയറ്റം, നിക്ഷേപത്തിൽ സംഭവിക്കാവുന്ന ഇടിവ്, ഗൾഫിൽ നിന്നുണ്ടാകാവുന്ന റിവേഴ്സ് കുടിയേറ്റം.ഈ മൂന്നു കാര്യങ്ങളും തുറിച്ചു നോക്കുന്നത് കേരളത്തെയാണ്.ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വരുമാനത്തിൽ ഇടിവ് സംഭവിച്ചാൽ,തൊഴിൽ സാധ്യതകൾ കുറഞ്ഞാൽ എന്തു ചെയ്യുമെന്ന
ചോദ്യം. ഇവിടെയാണ് ഇന്ത്യയുടെ നിലപാട് നിർണായകമാകുന്നത്.
ഇന്ത്യൻ പൗരൻമാരെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മുൻകാലങ്ങളിലെപ്പോലെയല്ല.ഇന്ത്യ വൈകിയല്ല പ്രതികരിക്കുന്നത് വളരെ നേരത്തെതന്നെ ആ പ്രക്രിയ ആരംഭിക്കുന്നു.ഇന്ത്യക്കാരെ പ്രശ്നബാധിത മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്നതിുള്ള വിവിധ മാർഗങ്ങൾ ആവിഷ്ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.തുടക്കത്തിൽത്തന്നെ
ഇറാനിൽ നിന്ന് 550 ഇന്ത്യക്കാരെ അർമീനിയ, അസർബെയ്ജാൻ വഴി ഇന്ത്യയിലെത്തിച്ചു.സംഘർഷത്തിൽ കുടുങ്ങിയ
തീർത്ഥാടകരും ഇതിൽ ഉൾപ്പെട്ടു.ഇന്ത്യയുടെ ഏകോപന ശ്രമത്താൽ ഗൾഫ് മേഖലയിൽ നിന്നൊട്ടാകെ 52000 പേരെ
സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇതൊന്നും ഒറ്റപ്പെട്ട നടപടികളല്ല. പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയും സുരക്ഷിത പാത
തിരഞ്ഞെടുത്തും റീജണൽ ഗവൺമെന്റുകളുമായി ആശയവിനിമയം നടത്തുകയും ഒക്കെ ചെയ്താണ് ഇതെല്ലാം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇന്ത്യക്കാരന്റെ ജീവനായി വിലപേശാൻ നമ്മൾ തയ്യാറല്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ
നൽകുന്നത്. ഇത് കേരളത്തിനും പ്രതീക്ഷ പകരുന്നു. ഗൾഫ് മേഖലകളായ ദുബായ്, ദോഹ, ദമാം എന്നിവിടങ്ങളിൽ നിന്നും
പ്രവാസി മലയാളികളെ സംരക്ഷിക്കുകയെന്നത് ഇന്ത്യ ഗവൺമെന്റ് പ്രതിബദ്ധതയോടെ നിറവേറ്റും. കേരളത്തിന്റെ സാമ്പത്തിക
സുസ്ഥിരതയ്ക്ക് ഇത് നിർണായകമാണ്.
ഇതിനെല്ലാം സഹായകമാകുന്നത് ഇന്ത്യയുടെ നയതന്ത്ര നിലപാടുകളാണ്.ഇറാനും ഇസ്രായേലും അമേരിക്കയും വിവിധ ഗൾഫ് രാജ്യങ്ങളും ഏറ്റുമുട്ടുമ്പോൾ എവിടെയും ഏത് ഭരണകൂടവുമായും സംസാരിക്കാൻ ഇന്ത്യക്ക് കഴിയുന്നു.ടെഹ്റാനുമായും യു.എസുമായും ടെൽ അവീവുമായും എല്ലാം ഇന്ത്യ വാതിൽ തുറന്നുവച്ചിട്ടുണ്ട്.ലോകത്ത് ഏവർക്കും ഏറ്റവും സൗഹാർദ്ദത്തോടെ സമീപിക്കാവുന്ന രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുന്നു.ഇറാൻ-ഇസ്രായേൽ-യു.എസ്
യുദ്ധത്തിലും അത് പ്രകടമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |