
ന്യൂഡൽഹി: പൈപ്പ് വഴിയുള്ള പ്രകൃതി വാതക കണക്‌ഷനുകൾ (പി.എൻ.ജി) ഒഴിവാക്കുന്നവർക്ക് ഇനി എൽ.പി.ജി ലഭിക്കില്ല. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക സിലിണ്ടറിനുണ്ടായ (എൽ.പി.ജി) ക്ഷാമം കണക്കിലെടുത്താണിത്. പ്രകൃതി വാതക കണക്‌ഷൻ ലഭ്യമായ ഇടങ്ങളിൽ അതിലേക്ക് മാറാത്തവർക്കുള്ള എൽ.പി.ജി വിതരണം മൂന്നു മാസത്തിനുള്ളിൽ നിറുത്തലാക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ
ഉത്തരവ്.
പൈപ്പ് ഇടാൻ അനുമതി നിഷേധിക്കുന്ന ഹൗസിംഗ് സൊസൈറ്റികളിലും എൽ.പി.ജി കണക്‌ഷനുകൾ റദ്ദാക്കും. പൈപ്പ് ഗ്യാസിന് സാങ്കേതിക തടസമുണ്ടെന്ന് എണ്ണക്കമ്പനി റിപ്പോർട്ട് നൽകിയാൽ ഇളവു നൽകും.
പൈപ്പ് ഗ്യാസ് കണക്‌ഷനുകൾ കൂടുതൽ നൽകാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങി. പൈപ്പുകൾ ഇടുന്ന ജോലികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. പി.എൻ.ജിക്കുള്ള അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കി മൂന്നു ദിവസത്തിനുള്ളിൽ കണക്‌ഷൻ നൽകണം. കണക്‌ഷൻ നിരക്കുകൾ ഏകീകരിക്കാനും അധിക നിരക്കുകൾ ഒഴിവാക്കാനും തീരുമാനിച്ചു. പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡിനാണ്(പി.എൻ.ജി.ആർ.ബി) മേൽനോട്ട ചുമതല.
പൂഴ്‌ത്തിവയ്‌പ് തടയാം
വീടുകളിൽ പൈപ്പ് വഴി നേരിട്ടെത്തുന്ന ഗ്യാസ് പ്രോത്സാഹിപ്പിക്കുക വഴി സിലിണ്ടറിൽ നൽകുന്ന എൽ.പി.ജി മറ്റുള്ളവർക്ക് വിതരണം ചെയ്യാനാകും. ഇതുവഴി ബുക്ക് ചെയ്‌തുള്ള കാത്തിരിപ്പും പരിഭ്രാന്തി പിടിച്ചുള്ള ബുക്കിംഗും കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും തടയാമെന്നാണ് പ്രതീക്ഷ. ഹോട്ടലുകൾ അടക്കം വാണിജ്യ സിലിണ്ടർ ഉപയോഗിക്കുന്നവരോടും പൈപ്പ് ഗ്യാസിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |