
തിരുവനന്തപുരം: ചൂടകറ്റാൻ ഫാനും എ.സിയും വ്യാപകമായി ഉപയോഗിക്കുന്നതൂമൂലം വൈദ്യുതി ഉപഭോഗം സർവ്വകാല പിധി കടന്നു. ചരിത്രത്തിലാദ്യമായി പീക്ക് സമയ വൈദ്യുതി ഉപഭോഗം ബുധനാഴ്ച 5802 മെഗാവാട്ടിലേക്ക് കുതിച്ചു. 2024 ലെ വേനൽക്കാലത്തുണ്ടായ 5797 മെഗാവാട്ട് എന്ന റെക്കാർഡാണ് കഴിഞ്ഞ ദിവസം മറികടന്നത്. പ്രതിദിന ഉപഭോഗവും ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 108 ദശലക്ഷത്തിലധികം യൂണിറ്റാണ് ബുധനാഴ്ച ഉപയോഗിച്ചത്. 2024 മേയിൽ രേഖപ്പെടുത്തിയ 115 ദശലക്ഷം യൂണിറ്റാണ് പ്രതിദിന ഉപഭോഗത്തിലെ സർവ്വകാല റെക്കാർഡ്. പീക്ക്‌സമയ ഉപഭോഗം 6000 മെഗാവാട്ട്‌വരെ ഉയർന്നാലും നേരിടാനാകുമെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. സ്ഥിതി വിലയിരുത്തുന്നതിനായി കെ.എസ്.ഇ.ബി ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഗ്യാസ് ക്ഷാമംമൂലം ഇൻഡക്ഷൻ സ്റ്റൗവുകൾ പാചകത്തിന് ഉപയോഗിക്കുന്നതും വൈദ്യുതി ആവശ്യകത കൂട്ടുന്നു. 2024ൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം പ്രതിസന്ധി നേരിടാൻ വേണ്ടിവന്നിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ഈ നിലയിൽ ചൂട് തുടർന്നാൽ സ്ഥിതി മോശമാവും.
12 ജില്ലകളിൽ യെല്ലോ അലർട്ട്
അതിതീക്ഷ്ണ ചൂടിന് സാദ്ധ്യതയുള്ളതിനാൽ 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രിവരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും ഉയരാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിവരെയായി താപ നില ഉയരാം. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില വർദ്ധനവിനാണ് സാദ്ധ്യത. കഴിഞ്ഞ ദിവസം പുനലൂർ(38 ഡിഗ്രി), പാലക്കാട് (38.6) എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം- 36.1 ഡിഗ്രി, കോഴിക്കോട്-37, കൊച്ചി-36 എന്നിങ്ങനെയായിരുന്നു ഉയർന്ന താപനില.
യു.വിയും ഉയരുന്നു
യു.വി സൂചിക ഉയർന്നതിനെത്തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ 'അതീവ ജാഗ്രത' പുലർത്തേണ്ട ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെയാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്.
മഴയ്ക്ക് സാദ്ധ്യത
കനത്ത ചൂടിനിടയിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇത് വേനൽചൂടിന് ആശ്വാസം നൽകുന്ന വിധമാകാനിടയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |