
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം വിതരണ ശൃംഖലകളിലും വ്യാപാരത്തിലും ദൈനംദിന ജീവിതത്തിലും സൃഷ്ടിക്കുന്ന ആഘാതം ലഘൂകരിക്കാൻ ഒരു ടീമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്തു. സമാനമായ ആഗോള തടസങ്ങൾ കൈകാര്യം ചെയ്‌ത പരിചയം ഇന്ത്യയ്‌ക്കുണ്ട്. ടീം ഇന്ത്യ എന്ന മനോഭാവത്തോടെ സഹകരണവും ഏകോപനവും വേണം.
പശ്ചിമേഷ്യൻ സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങളും തയ്യാറെടുപ്പും അവലോകനം ചെയ്യാൻ വിളിച്ച വീഡിയോ കോൺഫറൻസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചത്.
സാമ്പത്തിക, വ്യാപാര സ്ഥിതി നിലനിറുത്തുക, ഊർജ സുരക്ഷ ഉറപ്പാക്കുക, പൗരന്മാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക, വ്യവസായ, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയാണ് സർക്കാരിന്റെ മുൻഗണനകൾ. കേന്ദ്രം കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളിലാണ്. അതിനാൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കിടയിൽ നിരന്തരമായ ആശയവിനിമയവും ഏകോപനവും വിവരങ്ങൾ പങ്കിടലും സംയുക്തമായി തീരുമാനമെടുക്കലും വേണമെന്നും മോദി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പങ്കെടുത്തു. കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ സ്ഥിതിഗതികൾ വിവരിച്ചു.
പൂഴ്ത്തിവയ്പ്പ് തടയണം
അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാൻ പൂഴ്‌ത്തിവയ്പ്പ് കർശനമായി തടയണം. ഖാരിഫ് സീസണിൽ കർഷകർക്ക് ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാൻ വളം സംഭരണവും വിതരണവും ഉറപ്പാക്കണം
തെറ്റായ വിവരങ്ങളും കിംവദന്തികളും തടയാൻ കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ സമയബന്ധിതമായി പ്രചരിപ്പിക്കണം. ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ ഏജന്റുമാർക്കുമെതിരെ ജാഗ്രത വേണം
പാചകവാതക ക്ഷാമം നേരിടാൻ ജൈവ ഇന്ധനങ്ങൾ, സൗരോർജം, ഗോബർധൻ സംരംഭം, വൈദ്യുത മൊബിലിറ്റി, പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷനുകൾ എന്നിവ പ്രോത്സാഹിപ്പിക്കണം
അവശ്യവസ്തു
ലഭ്യത അറിയിക്കണം
അവശ്യവസ്‌തുക്കളുടെ ലഭ്യത പൊതുജനങ്ങളെ കൃത്യമായി അറിയിക്കണമെന്നും മോദി. ചീഫ് സെക്രട്ടറി തലത്തിൽ പതിവ് അവലോകനങ്ങളും ജില്ലാതലത്തിൽ തുടർച്ചയായ നിരീക്ഷണവും നടത്തണം. വിതരണ ശൃംഖലയിലെ വെല്ലുവിളികളെ നേരിടാൻ അതിർത്തി, തീരദേശ സംസ്ഥാനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |