
ബംഗളൂരു: പ്രീ-വെഡിംഗ് ഷൂട്ടിനിടെ ഫോട്ടോഗ്രാഫർമാർക്ക് മർദനം. ഒരു സംഘം ആളുകൾ ചേർന്ന് ഇവരെ ക്രൂരമായി മർദിച്ച ശേഷം ക്യാമറകൾ തകർത്തു. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫർമാർ ചെരുപ്പിട്ട് പ്രവേശിച്ചുവെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ തർക്കം തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്ജ്വൽ, നിശാന്ത് എന്നിവരാണ് പിടിയിലായവർ.
പ്രകൃതിഭംഗി നിറഞ്ഞ ക്ഷേത്രപരിസരത്ത് ഫോട്ടോഷൂട്ടിനായി എത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കില്ലെന്നും ഇവർ വാദിച്ചു. വാക്കുതർക്കം പെട്ടെന്നുതന്നെ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. മർദനമേറ്റ ഫോട്ടോഗ്രാഫർമാരായ നവി, നന്ദൻ എന്നിവരെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ ഇവരുടെ ഒരു ക്യാമറയും തകർത്തിട്ടുണ്ട്. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |