
കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയവരുടെ കൈവശം ലഹരിയെത്തിയത് വിദേശത്തുനിന്നുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. പിടിയിലായവരിലൊരാളായ തിരുവനന്തപുരം സ്വദേശി ഷാജി ഫെർനോന്റോയെന്ന ഷോണിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. കഴിഞ്ഞ വർഷം ഷോണിന്റെ നേതൃത്വത്തിലുള്ള ലഹരിസംഘം കസ്റ്റംസിന്റെ പിടിയിൽ നിന്നും വഴുതിപ്പോയിരുന്നു.
കൊച്ചിയിൽ നടന്ന ക്രൂയിസ് ഷിപ്പ് പാർട്ടിക്കിടെയാണ് ഇവർ രക്ഷപ്പെട്ടത്. കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചയുടൻ കസ്റ്റംസ് സംഘമെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, പരിശോധനയ്‌ക്ക് തൊട്ടുമുൻപ് സംഘം ലഹരിവസ്‌തുക്കൾ കടലിൽ ഒഴുക്കിവിടുകയായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു. അതിനുപിന്നാലെയാണ് ഷോണിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
മൂന്ന് ദിവസം മുൻപും ഷോണിന്റെ നേതൃത്വത്തിലുള്ള സംഘം ഇതേ നെഫ്രറ്റീറ്റി കപ്പലിൽ പാർട്ടി നടത്തിയിരുന്നു. ഈ പാർട്ടിയിലും ലഹരി ഒഴുക്കിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ പിടിയിലായവരെല്ലാം പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്ന് കപ്പലിലെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും പിടികൂടിയത് മാരകലഹരിവസ്‌തുക്കളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവർ പങ്കെടുത്ത ക്രൂയിസ് പാർട്ടികൾ സംബന്ധിച്ചുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |