
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ ഒരു മാസമായി തുടരുന്ന യുദ്ധസാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. ടെലിഫോൺ മുഖേന നടന്ന സംഭാഷണത്തിൽ മേഖലയിലെ സമാധാന ശ്രമങ്ങളെയും യുദ്ധം സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധികളെ കുറിച്ചും ഇരുനേതാക്കളും വിലയിരുത്തി.
മേഖലയിലെ പ്രാദേശിക ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കുന്നതായി മോദി പറഞ്ഞു. യുദ്ധം മൂലം ആഗോള വിതരണശൃംഖലയിൽ തടസങ്ങൾ ഉണ്ടാകാതിരിക്കാൻ സമുദ്ര വ്യാപാര പാതകൾ തുറന്നു തന്നെ ഇടേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തിൽ ഇരുനേതാക്കളും യോജിച്ചു, അന്താരാഷ്ട്ര വ്യാപാരത്തെയും ഇന്ധന ഇറക്കുമതിയെയും ബാധിക്കുന്ന തരത്തിലുള്ള തടസങ്ങൾ ഒഴിവാക്കാൻ സംയുക്തമായി പ്രവർത്തിക്കണമെന്നും ചർച്ചയിൽ ധാരണയായി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ പ്രധാനമന്ത്രി ഉറപ്പു നൽകി. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി മുഹമ്മദ് ബിൻ സൽമാൻ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി എക്സിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |