കോട്ടയം : തിരഞ്ഞെടുപ്പിന് ഇനി 11 ദിവസം മാത്രം ശേഷിക്കെ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോഗിക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. അവസാന ലാപ്പിൽ പിന്നാക്കം പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ മെനയുന്നത്. മണ്ഡലങ്ങളിലുടനീളം യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ഉച്ചഭാഷിണികൾ ഘടിപ്പിച്ച വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. പരമാവധി വോട്ടർമാരെ വരുതിയിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
വൈകിട്ട് തിരഞ്ഞെടുപ്പ് അവലോകനങ്ങളും മുന്നണികൾ ചെയ്യുന്നുണ്ട്. ഏതൊക്കെ മേഖലയിൽ ജനാവലിയുണ്ടായി, എവിടെയൊക്കെ പ്രവർത്തകർ കൂടുതൽ സഹകരിച്ചു, എതിരാളികളുടെ ക്യാമ്പയിന്റെ ജനപിന്തുണ തുടങ്ങി മുഴുവൻ കാര്യങ്ങളും ഇഴകീറി പരിശോധിച്ചാണ് യോഗം. നേതാക്കൾ യോഗം ചേർന്നും പ്രവർത്തനം വിലയിരുത്തുന്നുണ്ട്. പോരായ്മകൾ പരിഹരിച്ചു മുന്നേറാനുള്ള നീക്കമാണ് മുന്നണികൾ നടത്തുന്നത്. പ്രചാരണം തീരും മുൻപ് പരമാവധി വോട്ടർമാരെ നേരിൽ കാണണമെന്നാണ് പ്രവർത്തകർക്ക് നേതാക്കൾ നൽകിയിരിക്കുന്ന നിർദ്ദേശം.
പ്രവചനം അസാദ്ധ്യം
ശക്തമായ ത്രികോണമത്സരം നടക്കുന്ന സ്ഥലങ്ങളിലെല്ലാം രൂപപ്പെട്ട അടിയൊഴുക്കുകൾ പ്രവചനം അസാദ്ധ്യമാക്കുകയാണ്. സിറ്റിംഗ് എം.എൽഎമാർ മത്സരിക്കുന്നിടത്ത് വരെ പോരാട്ടം കടുത്തു. രാഷ്ട്രീയത്തിനപ്പുറം സാമുദായികമായ അടിയൊഴുക്കുകൾ സജീവമായി. ഹിന്ദു വോട്ടുകളാണ് ജില്ലയിൽ ഭൂരിപക്ഷം അതിൽ ഏറെയും പിന്നാക്ക വോട്ടുകളും. ക്രൈസ്തവ വോട്ടുകൾ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് നിർണായകമായുള്ളത്. സമുദായ വോട്ടുകളുടെ ഏകീകരണം ഒരു വശത്തുണ്ടാകുന്നതിനൊപ്പം മറു വശത്തും ഏകീകരണം സംഭവിക്കുന്നു. ഇത് ജയപരാജയം നിർണയിക്കുന്ന ഘടകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |