
കോഴിക്കോട്: സംസ്ഥാനത്ത് സി.പി.എം - എസ്.ഡി.പി.ഐ ഡീലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മങ്കടയിലും വേങ്ങരയിലുമാണ് എസ്.ഡി.പി.ഐ-സി.പി.എം കൂട്ടുകെട്ട് ഏറെ പ്രകടമെന്നാണ് ആരോപണം. ഇതിടെ യു.ഡി.എഫിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ വ്യാപക പ്രചാരണം ഉയർത്തിയ സി.പി.എം പ്രതിരോധത്തിലായി. സി.പി.എം - ബി.ജെ.പി ഡീൽ, ജമാഅത്തെ - യു.ഡി.എഫ് ഡീൽ ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ വിവാദമെത്തിയത്.
എസ്.ഡി.പി.ഐ ബന്ധം സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖം തിരിച്ചു. എന്നാൽ എസ്.ഡി.പി.ഐയുമായി ഒരു നീക്കുപോക്കും ഉണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. എസ്.ഡി.പി.ഐ, ആർ.എസ്.എസ് ഉൾപ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. എന്നാൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞത്.
ആരുമായും ഡീലില്ലെന്ന് എസ്.ഡി.പി.ഐ നേതൃത്വം വ്യക്തമാക്കി. നിലവിൽ 36 സ്ഥാനാർത്ഥികളുണ്ട്. മറ്റിടങ്ങളിൽ സമദൂരമാണ്. ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ഇടതു സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന പ്രചാരണത്തോട് എസ്.ഡി.പി.ഐയ്‌ക്ക് യോജിപ്പില്ലെന്നും സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |