
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ പെട്രോൾ, ഡീസൽ പ്രതിസന്ധി ഉയർന്നു വരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനു ശേഷമുള്ള വലിയ വെല്ലുവിളിയാണിത്. സംഘർഷം നടക്കുന്ന മേഖല ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രധാനകേന്ദ്രമാണ്. വെല്ലുവിളി നിറഞ്ഞ സമയമാണ്. ഇതിനെ രാജ്യം ഒറ്റക്കെട്ടായി മറികടക്കേണ്ടതുണ്ട്. രാഷ്ട്രീയ മുതലെടുപ്പ് ശ്രമങ്ങളിൽനിന്ന് പിന്മാറണമെന്ന്, കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളെ സൂചിപ്പിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ മോദി ആവശ്യപ്പെട്ടു.
വിഷയം രാഷ്ട്രീയവത്കരിക്കുന്നവർ അതിൽനിന്ന് വിട്ടുനിൽക്കണം. 140 കോടി ജനങ്ങളുടെ താത്പര്യങ്ങൾ സംബന്ധിച്ച കാര്യമാണ്. സ്വാർത്ഥ രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ല. കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ രാജ്യത്തിന് വലിയ ദോഷം വരുത്തുകയാണ്. എല്ലാ പൗരന്മാരും ജാഗ്രത പാലിക്കണം. അഭ്യൂഹങ്ങളിൽ വീഴരുത്. സർക്കാർ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണം. അതിന്റെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടു പോകണം.
എല്ലായ്‌പ്പോഴും എന്നപോലെ ഇത്തവണയും ജനശക്തിയാൽ ഈ ദുഷ്‌കരമായ സാഹചര്യവും മറികടക്കും. ആഗോള നയതന്ത്ര ബന്ധങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ, കഴിഞ്ഞ ദശകത്തിൽ രാജ്യം കെട്ടിപ്പടുത്ത കരുത്ത് എന്നിവയാണ് ഈ സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടാൻ ഇന്ത്യയെ പ്രാപ്‌തമാക്കുന്നത്. ഒരു കോടിയിൽപ്പരം ഇന്ത്യക്കാരെ സംരക്ഷിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് മോദി നന്ദി പറഞ്ഞു.
സൗദിയുമായി
സംസാരിച്ചു
സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരനുമായി കഴിഞ്ഞദിവസം മോദി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്‌തു. മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി മോദി വ്യക്തമാക്കി. സമുദ്രസഞ്ചാരത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും, സമുദ്ര വ്യാപാരപാതകൾ സുരക്ഷിതമായി നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചചെയ്തു. സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകുന്ന പിന്തുണയ്‌ക്ക് മോദി നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |