
ന്യൂഡൽഹി: രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ചുവപ്പൻ ഇടനാഴി തീർത്ത നക്‌സലിസം അവസാനിപ്പിച്ചെന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നക്‌സലിസവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്ക് മറുപടിക്കിടെയാണ് പ്രഖ്യാപനം. മാർച്ച് 31നുള്ളിൽ രാജ്യം നക്‌സൽ വിമുക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ചർച്ചകളിലൂടെയും ആക്രമണത്തിലൂടെയുമാണ് നക്‌സലിസത്തെ അടിയറവ് പറയിച്ചതെന്ന് അമിത് ഷാ പറഞ്ഞു. കീഴടങ്ങുന്നവരുടെ പുനരധിവാസം ഉറപ്പാക്കി. കീഴടങ്ങിയവരുമായി സംഭാഷണവും വെടിയുണ്ടകൾക്ക് അതേ നാണയത്തിലും മറുപടി നൽകി.
ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, ബംഗാൾ, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നക്‌സലുകളെയാണ് ഇല്ലാതാക്കിയത്.
4,839 നക്‌സലുകൾ കീഴടങ്ങി. 2,218 പേർ ജയിലിലായി. 706 പേർ പൊലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. 21 മാവോയിസ്റ്റ് കേന്ദ്ര നേതാക്കളിൽ ഒരാൾ മാത്രമാണ് അവശേഷിക്കുന്നത്. ആക്രമങ്ങളിൽ 5,000 സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 20,000 പേർ കൊല്ലപ്പെട്ടു. മിക്ക സംസ്ഥാനങ്ങളിലും 2024ന് മുൻപേ നക്‌സലിസം ഇല്ലാതാക്കി. മുൻ കോൺഗ്രസ് സർക്കാർ നക്‌സലൈറ്റുകളെ സംരക്ഷിച്ചതിനാൽ ഛത്തീസ്ഗഡിൽ നടപടി നീണ്ടു.
ജോഡോ യാത്രയിൽ നക്‌സലുകൾ എത്തിയെന്ന് ഷാ
കോൺഗ്രസിന്റെ നയങ്ങളാണ് രാജ്യത്ത് നക്‌സലിസം വളർത്തിയതെന്ന് അമിത് ഷാ വിമർശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടികളും നക്‌സലിസം വ്യാപിപ്പിക്കാൻ കാരണമായി. ആദിവാസികൾക്ക് വികസനം നിഷേധിക്കപ്പെട്ടതും നക്‌സലിസത്തെ പ്രോത്‌സാഹിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നക്‌സലുകൾ പങ്കെടുത്തെന്ന ആരോപണം കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പിനിടയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |