
കണ്ണൂർ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നതു പോലെയാണ് ,മുഖ്യമന്ത്രി പിണറായി വിജയനെ നരേന്ദ്ര മോദി നിയന്ത്രിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ബി.ജെ.പിയെ പോലെ കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും ഇപ്പോഴുള്ളത് യഥാർത്ഥ ഇടതുപക്ഷമല്ലെന്നും ആരോപിച്ചാണ് ഇന്നലെ കണ്ണൂരിൽ രാഹുൽ ഗാന്ധി സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്.
കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ രാഹുൽ 11.18ഓടെയാണ് ഹെലികോപ്ടറിൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗസ്ഥലത്തെത്തിയത്.പ്രസംഗത്തിലുടനീളം സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രാഹുൽ കടന്നാക്രമിച്ചു.മോദിയും പിണറായിയും പരസ്പരം ആക്രമിക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ച രാഹുൽ, മുഖ്യമന്ത്രിക്കെതിരായ കേസുകളിൽ കേന്ദ്ര ഏജൻസികൾ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു. മുഖ്യമന്ത്രിയെ ജയിലിലടക്കാനുള്ള താക്കോൽ പ്രധാനമന്ത്രിയുടെ കൈയ്യിലാണ്. ആർഎസ്എസിനെ ആക്രമിക്കുന്നവരെ എതിർക്കാനാണ് സി.പി.എം
ശ്രമിക്കുന്നത്.ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടത് പ്രധാനമന്ത്രി ഒരിക്കലും ഉന്നയിക്കാത്തത് മുഖ്യമന്ത്രിയെ സഹായിക്കുന്നതിനാണ്. 9 ലക്ഷം കോടിയുടെ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാനുള്ള ഇന്ത്യ.യു.എസ് വ്യാപാര കരാർ ഇന്ത്യൻ കർഷകരെയും ഇടത്തരം വ്യാപാര മേഖലയെയും നശിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.
കുഞ്ഞികൃഷ്ണനും
ഗോവിന്ദനും വേദിയിൽ
സി.പി.എം പുറത്താക്കിയ മുതിർന്ന നേതാക്കളും യു.ഡി.എഫ് പിന്തുണയിൽ സ്ഥാനാർത്ഥികളുമായ പയ്യന്നൂരിലെ വി.കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലെ ടി.കെ.ഗോവിന്ദനും രാഹുൽ ഗാന്ധിയോടൊപ്പം വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം ഇവർ പ്രചാരണ വേദിയിൽ ഇരിക്കാത്തത് എന്തു കൊണ്ടാണെന്ന് ചോദിച്ച രാഹുൽ, സി.പി.എം ആശയപരമായി തകർന്നതിന്റെ തെളിവാണിതെന്നും പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |