
ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലെത്തിയാൽ അസാമിൽ മൂന്ന് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുമെന്ന് ബി.ജെ.പി. ലൗ ജിഹാദ്', ലാൻഡ് ജിഹാദ് എന്നിവ അവസാനിപ്പിക്കാൻ നിയമം ഉൾപ്പെടെ 31 വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടന പത്രിക കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രകാശനം ചെയ്‌തു.
ആദിവാസി, ഗോത്ര വർഗങ്ങളെ ഒഴിവാക്കി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ അസാമിലെ ജനങ്ങളുടെ നാഗരികത, പൈതൃകം, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. അനധികൃത കുടിയേറ്റം തടയാൻ ലക്ഷ്യമിട്ട് നിയമ ഭേദഗതി, അസമിലെ തദ്ദേശവാസികളുടെ ഭൂമി, പൈതൃകം, അന്തസ്സ് എന്നിവ സംരക്ഷിക്കൽ, 'മിഷൻ ബസുന്ധര' പദ്ധതി പ്രകാരം അനധികൃത കുടിയേറ്റക്കാരിൽ നിന്ന് ഭൂമി മോചിപ്പിക്കൽ, അസമിലെ യഥാർത്ഥ പൗരന്മാർക്ക് ഭൂമിയുടെ അവകാശം നൽകൽ തുടങ്ങിയ വാഗ്‌ദാനങ്ങളുമുണ്ട്. അധികാരത്തിൽ തിരിച്ചെത്തിയാൽ, സത്രങ്ങൾ, നാംഘറുകൾ, ദേവാലയങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയുടെ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുമെന്ന ഉറപ്പും ബി.ജെപി നൽകുന്നു.കോൺഗ്രസിന് 60 വർഷമായി നേടാൻ കഴിയാത്ത ഒരു ദശകത്തിലെ സംസ്ഥാന പരിവർത്തനം എന്ന മുദ്രാവാക്യവുമായാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
5 ലക്ഷം കോടി രൂപ ചെലവിട്ട് അസാമിനെ ഇന്ത്യയുടെ കിഴക്കൻ കവാടമായി മാറ്റും.
സംസ്ഥാനത്തെ വെള്ളപ്പൊക്ക രഹിതമാക്കാൻ 'ബാദ് മുക്ത് അസം മിഷൻ' നടപ്പാക്കും.
രണ്ട് ലക്ഷം സർക്കാർ ജോലികളും വിവിധ പദ്ധതികളിലൂടെ കൂടുതൽ സംരംഭക അവസരങ്ങളും
ദിബ്രുഗഡിനെ രണ്ടാം തലസ്ഥാനമാക്കും
ഓരോ ജില്ലയിലും മെഡിക്കൽ കോളേജ്, സർവകലാശാല, എൻജിനിയറിംഗ് കോളേജ്
സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം 3,000 രൂപയാക്കും
തേയിലത്തോട്ട തൊഴിലാളികളുടെ വേതനം അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിനം 500 രൂപയായി ഉയർത്തും.
തൊഴിലാളികൾക്ക് വീട് ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |