
വാരാണസി: വന്ദേഭാരത് എക്സ്പ്രസിൽ നിന്നും വിതരണം ചെയ്ത ഭക്ഷണം കഴിച്ച് കടുത്ത അലർജിയും രണ്ട് വയസുള്ള മകന് വയറിളക്കവും ബാധിച്ചെന്ന് ആരോപിച്ച് യുവതി. ചുണ്ട് വീർത്ത് തടിച്ചതിന്റെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും ചിത്രങ്ങൾ സഹിതം എക്സിലൂടെയാണ് ആയുഷി സിംഗ് എന്ന യുവതി ആരോപണവുമായി രംഗത്തെത്തി. എന്നാൽ ഭക്ഷണം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും അതേ ട്രെയിനിൽ യാത്ര ചെയ്ത മറ്റുള്ളവരാരും പരാതി ഉന്നയിച്ചിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു.
എന്നാൽ ഭക്ഷണം കഴിച്ചതിലൂടെ തനിക്കുണ്ടായ അലർജി കാരണം ജീവൻ വരെ നഷ്ടപ്പെട്ടേക്കാമെന്ന് ആയുഷി സിംഗ് എക്സിൽ കുറിച്ചു. മാർച്ച് 27ന് വാരാണസി-ദിയോഘർ വന്ദേഭാരത് എക്സപ്രസിൽ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായത്. തന്റെ കുഞ്ഞിന് ആ ഭക്ഷണം കഴിച്ച ശേഷം വയറിളക്കം പിടിപെട്ടു. ഒരു ഡോക്ടറെ സമീപിച്ചപ്പോൾ, ഉടനടി ഡോക്ടറെ കണ്ടില്ലായിരുന്നെങ്കിൽ അത് ജീവന് ഭീഷണിയാകുമായിരുന്നുവെന്ന് എന്നോട് പറഞ്ഞെന്നും അവർ എക്സിൽ കുറിച്ചു.
ഇതാദ്യമായല്ല, വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് പരാതി ഉയരുന്നത്. ദിവസങ്ങൾക്ക് മുമ്പ് യാത്രക്കാർക്ക് കഴിക്കാൻ നൽകിയ തൈരിൽ പുഴുവിനെ കണ്ടെത്തിയതിന് ഐആർസിടിസിക്ക് പത്ത് ലക്ഷം രൂപയും കരാർ കമ്പനിക്ക് 50 ലക്ഷം രൂപയും പിഴയിട്ടിരുന്നു. 15ന് ബീഹാർ തലസ്ഥാനമായ പാട്നയിൽ നിന്ന് ജാംഷഡ്പൂരിലെ ടാറ്റാ നഗറിലേക്ക് പോയ ട്രെയിനിലാണ് സംഭവം. കരാറുകാരനെ പുറത്താക്കിയെന്നും റെയിൽവേ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് റെയിൽവേ നടപടി. 21896ാം നമ്പർ പാട്ന ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ അത്താഴത്തിനൊപ്പം വിളമ്പിയ തൈരിലാണ് പുഴുവിനെ കണ്ടത്. യാത്രക്കാരൻ ജീവനക്കാരോട് പരാതിപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൈരിലെ പുഴുവിനെ കാണിച്ചപ്പോൾ കുങ്കുമപ്പൂവാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചപ്പോൾ പുറത്തുനിന്ന് പായ്ക്കു ചെയ്തുവന്ന ഭക്ഷണമാണെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചു. തൈരിന്റെ മൂടിപൊട്ടി പുഴു മറ്റ് ഭക്ഷണ പദാർത്ഥങ്ങളിലും വീണിരുന്നു. പരിശോധനയിൽ തൈരിന്റെ കാലാവധി കഴിഞ്ഞെന്ന് വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി, സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് റെയിൽവേ ഇടപെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |