
ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ പങ്കാളിയാകാനില്ലെന്ന് ആവർത്തിച്ച് യു.കെ. പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ. ഹോർമുസ് അടച്ചിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേർക്കുമെന്നും കെയ്ർ സ്റ്റാർമർ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ഇടപെടൽ നടത്തും. ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി 35 രാജ്യങ്ങളുടെ യോഗം ഈയാഴ്ച അവസാനത്തോടെ വിളിച്ചു ചേർക്കുമെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു. യു.കെയുടെ വിദേശകാര്യ സെക്രട്ടറി ചർച്ചകൾക്ക് അദ്ധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്റ്റാർമർ ഇക്കാര്യങ്ങൾ വിശദമാക്കിയത്.
ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നയതന്ത്ര തലത്തിലും രാഷ്ട്രീയമായും ചെയ്യാൻ കഴിയുന്ന മുഴുവൻ കാര്യങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യുമെന്നും യു.കെ പ്രധാനമന്ത്രി വ്യക്തമാക്കി.
നാറ്റോയിൽ നിന്ന് യു.എസിനെ പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് എനിക്കും മറ്റുള്ളവർക്കും മീതെ എന്ത് സമ്മർദ്ദമുണ്ടായാലും ബ്രിട്ടന്റെ ദേശീയ താത്പര്യം മുൻനിറുത്തി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും സ്റ്റാർമർ മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |