
തിരുവനന്തപുരം: വോട്ടർമാരുടെ മനസുറപ്പിക്കേണ്ട അന്തിമഘട്ടമായി. ഇനി കഷ്ടിച്ച് ഒരാഴ്ച. വീടുകയറി അഭ്യർത്ഥിക്കണം. പക്ഷേ, കൊടുംചൂട് വില്ലനായത് മുന്നണികളുടെ ആശങ്ക ഉയർത്തുന്നു.ചൂട് ഭയന്ന്, വെളുപ്പിന് വീട്ടുകാരെ വിളിച്ചുണർത്തി വോട്ടുതേടുന്നുണ്ട് ഗ്രാമപ്രദേശങ്ങളിൽ. പക്ഷേ, തങ്ങൾ ഉറക്കം കൊല്ലികളാകുന്നത് വോട്ടർമാരെ ചൂടാക്കുന്നുണ്ടെന്ന് പ്രവർത്തകർ. രാവിലെ 9 കഴിഞ്ഞാൽ പരിപാടി നിറുത്തേണ്ട അവസ്ഥയാണ്. ഓരോ ദിവസവും കൂടിയാൽ മൂന്നു മണിക്കൂർ മാത്രമുള്ള വൊട്ടുപിടിത്തം കൊണ്ട് എന്താവാൻ. കോർണർ യോഗങ്ങളിലെ പങ്കാളിത്തവും തീരെക്കുറവ്. വൈകുന്നേരങ്ങളിലുണ്ടാവാറുള്ള ചെറുപ്രകടനങ്ങൾ കാണാനേയില്ല.
സ്കൂൾ അവധി തുടങ്ങി. ഈ ആഴ്ച ഇനി ശനി മാത്രമാണ് സർക്കാർ ഓഫീസ് പ്രവൃത്തി ദിനം. ശനി അവധിയെടുത്താൽ തിങ്കളാഴ്ച ഡ്യൂട്ടിക്കെത്തിയാൽ മതി. ഉദ്യോഗസ്ഥർക്ക് കുടുംബസമേതം വിനോദയാത്രയ്ക്ക് പറ്റിയ സമയം. ഇങ്ങനെ വീടു പൂട്ടിപ്പോകുന്നവരെ നേരിൽ കാണാൻ പിന്നെ സമയം കഷ്ടി. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇങ്ങനെ ആശങ്കകൾ പലത്.
പ്രവാസി വോട്ടും കുഴയും
പ്രവാസികളിൽ നല്ലൊരു പങ്ക് തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിലെത്താറുള്ളതാണ്. പക്ഷേ, പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം മൂലം ഇക്കുറി എത്താൻ പറ്റാതെ കുഴങ്ങുകയാണവർ. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുമാത്രം ഒന്നര ലക്ഷം പേർ ഗൾഫ് നാടുകളിലുണ്ട്. സംഘർഷം അയഞ്ഞില്ലെങ്കിൽ ഇവരുടെ വോട്ടു നഷ്ടമാവുമെന്നതും മുന്നണികളെ അലട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |