
കൊച്ചി: ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചത് മാറിമാറി വരുന്ന സർക്കാരുകൾക്ക് ആശ്വാസമാകും. ലോകായുക്തയുടെ റിപ്പോർട്ട് ജുഡിഷ്യൽ സ്വഭാവമുള്ള ഉത്തരവല്ലെന്നും ശുപാർശയായി കാണണമെന്നുമുള്ള ഭേദഗതി ശരിവച്ച സാഹചര്യത്തിലാണിത്. ലോകായുക്ത ഉത്തരവിന്റെ പേരിൽ മാത്രം മന്ത്രിമാർ രാജിവയ്ക്കണമെന്ന് നിർബന്ധിക്കാനാകില്ലെന്ന സർക്കാർ വാദം അംഗീകരിക്കപ്പെട്ടു.
അഴിമതി തെളിഞ്ഞാൽ ഭരണാധികാരികൾ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ നേരത്തേ ലോകായുക്തയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഭേദഗതി പ്രകാരം, അധികാരപ്പെട്ട അതോറിറ്റിയാണ് റിപ്പോർട്ട് പുനപ്പരിശോധിച്ച് തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിയമസഭയും മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയുമാണ് അതോറിറ്റി.
ലോകായുക്തയ്ക്ക് കോടതിയുടേയോ ട്രൈബ്യൂണലിന്റേയോ അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത എതിർപ്പിലും, ലോകായുക്ത നിയമഭേദഗതിക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ പിൻതുണ ലഭിച്ചത് സർക്കാരിനു നേട്ടമായി. മുൻ പ്രതിപക്ഷ നേതാവിന്റെയടക്കം വാദങ്ങളാണ് കോടതി നിരാകരിച്ചത്.
അതേസമയം ഭരണാധികാരികൾ ജാഗ്രത പുലർത്തേണ്ട കൂട്ടിച്ചേർക്കലുകൾക്കും കോടതി തയ്യാറായി. ലോകായുക്തയുടെ റിപ്പോർട്ട് പുനപ്പരിശോധിക്കാൻ അധികാരപ്പെട്ട അതോറിറ്റിക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ചൊവ്വാഴ്ചത്തെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് അംഗീകരിച്ചാലും തള്ളിയാലും കാരണം വ്യക്തമാക്കാനുള്ള ബാദ്ധ്യത ഇവർക്കുണ്ട്.
മുഖ്യമന്ത്രിമാർക്കെതിരായ റിപ്പോർട്ട് 90 ദിസവത്തിനകം തള്ളിയില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കണമെന്നും നടപടി തുടങ്ങണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇത് പ്രവർത്തനങ്ങളിൽ സുതാര്യത വേണമെന്ന മുന്നറിയിപ്പാണ്. മികച്ച ഭൂരിപക്ഷമുള്ള സർക്കാരരിന്റെ തലവനെതിരായാണ് ലോകായുക്ത റിപ്പോർട്ടെങ്കിൽ സഭ സ്വാഭാവികമായും തള്ളിക്കളയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |