
കൊൽക്കത്ത : ഈ സീസണിലെ രണ്ടാം മത്സരത്തിൽ തങ്ങളുടെ ആദ്യ വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. ഇന്നലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അവരുടെ തട്ടകമായ ഈഡൻഗാർഡൻസിൽ വച്ച് റൺസിനാണ് സൺറൈസേഴ്സ് തോൽപ്പിച്ചത്. കൊൽക്കത്തയുടെ സീസണിലെ രണ്ടാം തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 226/8 എന്ന സ്കോർ ഉയർത്തിയപ്പോൾ കൊൽക്കത്തയ്ക്ക് 16 ഓവറിൽ 161 റൺസിലേ എത്താനായുള്ളൂ. ഓപ്പണർമാരായ അഭിഷേക് ശർമ്മ (48), ട്രാവിസ് ഹെഡ് (46), അർദ്ധസെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ളാസൻ (52), നിതീഷ് കുമാർ റെഡ്ഡി (39) എന്നിവരാണ് ഹൈദരാബാദിനെ 226ലെത്തിച്ചത്. കൊൽക്കത്തയ്ക്ക് വേണ്ടി പേസർ മുസറാബനി നാലുവിക്കറ്റും വൈഭവ് അറോറ രണ്ടുവിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ആൻഗ്രിഷ് രഘുവംശി (52), റിങ്കു സിംഗ് (35),ഫിൻ അല്ലെൻ (28) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മൂന്നുവിക്കറ്റുകളുമായി ജയ്ദേവ് ഉനദ്കദും രണ്ട് വിക്കറ്റുകളുമായി ഇഷാൻ മലിംഗയും നിതീഷ് കുമാർ റെഡ്ഡിയും സൺറൈസേഴ്സ് ബൗളിംഗിൽ മികച്ചുനിന്നു. ഫീൽഡിംഗിൽ ഒട്ടേറെ പിഴവുകൾ വരുത്തിയെങ്കിലും ആൻഗ്രിഷിനെയും ഗ്രീനിനെയും റൺഔട്ടാക്കാൻ കഴിഞ്ഞത് സൺറൈസേഴ്സിന് വിജയത്തിലേക്കുള്ള വഴി തുറന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും ചേർന്ന് നൽകിയത്. ആദ്യ 34 പന്തുകളിൽ നിന്ന് ഇവർ അടിച്ചുകൂട്ടിയത് 82 റൺസ്. 21 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം 46 റൺസടിച്ച ട്രാവിസ് ഹെഡിനെ മടക്കി അയച്ച് യുവ പേസർ കാർത്തിക് ത്യാഗിയാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. മിഡ് ഓണിൽ കാമറൂൺ ഗ്രീനിനായിരുന്നു ക്യാച്ച്. ഇതോടെ നായകൻ ഇഷാൻ കിഷൻ കളത്തിലേക്കിറങ്ങി.
ഒൻപതാം ഓവറിൽ ഇഷാൻ കിഷനെയും(14) അഭിഷേക് ശർമ്മയേയും കൊൽക്കത്തയുടെ സിംബാബ്‌വേക്കാരനായ പേസർ ബ്ളെസിംഗ് മുസറാബനി പുറത്താക്കി. രണ്ടാം പന്തിൽ ഇഷാനെ റിങ്കു സിംഗിന്റെ കയ്യിലെത്തിച്ച മുസറാബനി നാലാം പന്തിൽ അഭിഷേകിനെ വരുണിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഗ്രൗണ്ടിൽ സ്പർശിച്ച ശേഷമാണോ വരുൺ പന്ത് പിടികൂടിയതെന്ന് പലവട്ടം പരിശോധിച്ചാണ് ടി.വി അമ്പയർ നിതിൻ മേനോൻ വിക്കറ്റ് നൽകിയത്. 21 പന്തുകൾ നേരിട്ട അഭിഷേക് നാലുവീതം ഫോറും സിക്സും പറത്തിയിരുന്നു. മുസ്താഫിസുർ റഹ്മാന് പകരം ഐ.പി.എല്ലിൽ എത്തിയ മുസറാബനിയുടെ ആദ്യ വിക്കറ്റുകളായിരുന്നു ഇഷാനും അഭിഷേകും. പത്താം ഓവറിൽ അൻകുൽ റോയ് അനികേത് വർമ്മയെക്കൂടി റിങ്കുവിന്റെ കയ്യിലെത്തിച്ചതോടെ ഹൈദരാബാദ് 118/4 എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒരുമിച്ച ഹെൻറിച്ച് ക്ളാസനും നിതീഷ് റെഡ്ഡിയും ചേർന്ന് 200ലെത്തിച്ചു.53 പന്തുകളിൽ ഈ സഖ്യം കൂട്ടിച്ചേർത്തത് 82 റൺസാണ്. 19-ാം ഓവറിന്റെ ആദ്യ പന്തിൽ നിതീഷിനെ വരുണിന്റെ കയ്യിലെത്തിച്ച് വൈഭവ് അറോറയാണ് സഖ്യം പൊളിച്ചത്. 24 പന്തുകളിൽ നാലുഫോറും ഒരു സിക്സും നിതീഷ് പായിച്ചിരുന്നു. രണ്ടാം പന്തിൽ സലിൽ അറോറയെ ക്ളീൻ ബൗൾഡാക്കി വൈഭവ് അറോറ ഹാട്രിക്കിനരികിലെത്തിയെങ്കിലും അടുത്ത പന്ത് വൈഡായി. അവസാന ഓവറിൽ മുസറാബനി ക്ളാസനെയും ശിവാംഗ് കുമാറിനെയും കൂടി പുറത്താക്കി. 35 പന്തുകളിൽ നാലുഫോറും ഒരു സിക്സുമടക്കമാണ് 52 റൺസ് നേടി ക്ളാസൻ സൺറൈസേഴ്സിന്റെ ടോപ് സ്കോററായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |