
തിരുവല്ല: എൽ.ഡി.എഫ് ഭരണകാലത്തു നടന്ന ശബരിമല സ്വർണക്കൊള്ളയുടെ ചരട് ഉന്നത കോൺഗ്രസ് നേതാക്കളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ വന്നാൽ രണ്ടു കൂട്ടർക്കും ശിക്ഷ വാങ്ങിക്കൊടുക്കും.
തിരുവല്ലയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു വിശ്വാസത്തെ തകർക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. സ്വർണക്കൊള്ളക്കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെ ഇരു മുന്നണികളും എതിർക്കുകയാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളോട് കോൺഗ്രസിന് തൊട്ടുകൂടായ്മയാണ്. എന്നാൽ, ഇപ്പോൾ ഹിന്ദുക്കളുടെ സംരക്ഷകരായി നടിക്കുകയാണ്.
യുദ്ധം നടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. അവരോട് ഒന്നേ പറയാനുള്ളൂ. ആദ്യം ഇന്ത്യക്കാരെ സുരക്ഷിതരാക്കൂ, പിന്നീടാകാം പ്രസ്താവന - മോദി പറഞ്ഞു.
ആറൻമുളയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി, എ.എൻ. രാധാകൃഷ്ണൻ, എസ്. സുരേഷ്, അൽഫോൺസ് കണ്ണന്താനം, അനിൽ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
സ്ഥാനാർത്ഥികളായ അനൂപ് ആന്റണി (തിരുവല്ല), തോമസ് സാമുവൽ (റാന്നി), ടി.പി. സുന്ദരേശൻ (കോന്നി), പന്തളം പ്രതാപൻ (അടൂർ), എം.വി.ഗോപകുമാർ (ചെങ്ങന്നൂർ) , സന്ദീപ് വാചസ്പതി (ഹരിപ്പാട് ), അരുൺ അനിരുദ്ധൻ (അമ്പലപ്പുഴ), വി . രാധാകൃഷ്ണമേനോൻ (ചങ്ങനാശ്ശേരി), തമ്പി മേട്ടുത്തറ (കായംകുളം), കെ. എ. അജിമോൻ (മാവേലിക്കര) എന്നിവരും വേദിയിലുണ്ടായിരുന്നു.
എഫ്. സി.ആർ. എയിൽ
നുണ പ്രചരിപ്പിക്കുന്നു
എഫ്.സി. ആർ. എയിൽ കോൺഗ്രസ് നുണപ്രചാരണം നടത്തുന്നതായി മോദി പറഞ്ഞു. കേരള സ്റ്റോറി, കശ്മീർ ഫയൽസ്, തുരന്തർ സിനിമകൾ, പൗരത്വ നിയമം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിലും ഇതുപോലെ നുണ പ്രചരിപ്പിച്ചിരുന്നു. പ്രചരിപ്പിച്ചതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു.
2029ലെ തിരഞ്ഞെടുപ്പിൽ
സ്ത്രീ സംവരണം ഉറപ്പാക്കും
2029ലെ പൊതുതിരഞ്ഞെടുപ്പിൽ 33 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കും. ഇതിനുള്ള നിയമമാണ് പാസാക്കുന്നതെന്ന് മോദി പറഞ്ഞു. നിയമം പാസാകുമ്പോൾ ദക്ഷിണേന്ത്യയിലെ ലോക്‌സഭാ സീറ്റുകൾ കുറയുമെന്ന പ്രചാരണം തെറ്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |