
തിരുവനന്തപുരം: മൂന്ന് മുന്നണികൾക്കും നിർണായകമായ തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. പിന്നെ നിശബ്ദ പ്രചാരണം. നാലാം നാളിൽ കേരളം ബൂത്തിലെത്തി ജനവിധിയെഴുതും.
മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി. നൂറിലേറെ സീറ്റ് നേടുമെന്ന വിശ്വാസം യു.ഡി.എഫ് ആവർത്തിക്കുന്നു. എന്നാൽ മെച്ചപ്പെട്ട മുന്നേറ്റമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട്. കരുത്തു കാട്ടാനാകുമെന്നാണ് എൻ.ഡി.എയുടെയും പ്രതീക്ഷ.
അവസാന നിമിഷം നേതാക്കളെ അണിനിരത്തി സമ്മേളനങ്ങൾ കൊഴുപ്പിക്കുകയാണ് മുന്നണികൾ . എൻ.ഡി.എയ്ക്ക് വേണ്ടി ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്ന് യോഗങ്ങളിലാണ് പങ്കെടുത്തത്. യു.ഡി.എഫിനായി ഇന്ന് രാഹുൽഗാന്ധി വീണ്ടുമെത്തും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്നലെ പീരുമേട്ടിലും കൊട്ടാരക്കരയിലും സമ്മേളനങ്ങളിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് കേന്ദ്രീകരിക്കുമ്പോൾ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ തലസ്ഥാനത്ത് പ്രചാരണത്തിനിറങ്ങി. ബി.ജെ.പി ഡീൽ വിവാദവും ശബരിമല സ്വർണത്തട്ടിപ്പുമായി തങ്ങളെ ആക്രമിക്കുന്ന യു.ഡി.എഫിനെ വയനാട് ഫണ്ട് പിരിവിന്റെ പേരിൽ എൽ.ഡി.എഫ് പ്രത്യാക്രമിക്കുകയാണിപ്പോൾ. ശബരിമല സ്വർണക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് കൂട്ടരെയും പ്രഹരിച്ചതും കലാശ വേളയിലെ കൗതുകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |