
കേരളത്തിൽ ഇടതുപക്ഷ വിജയത്തിന് എന്നും ആശ്രയം വടക്കേ മലബാറാണ്. പ്രത്യേകിച്ച് കോഴിക്കോടും കണ്ണൂരും. മൂന്നാം ഇടതുസർക്കാരിലേക്ക് കണ്ണും നട്ടിരിക്കുന്ന സി.പി.എം, ഇത്തവണയും ഉറ്റുനോക്കുന്നത് കോഴിക്കോടിനേയും കണ്ണൂരിനേയും. അതേസമയം, ലീഗിന്റെ ആധിപത്യത്തിൽ മലപ്പുറത്തെ 16 മണ്ഡലങ്ങളും കോഴിക്കോട്ടെയും കാസർകോട്ടെയും ചിലമണ്ഡലങ്ങളും കൂടി പിടിച്ചെടുത്ത് ഇടതിനെ പറിച്ചെറിയാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വലിയ മാജിക്കുകളോ അട്ടിമറികളോ രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നില്ല. അഞ്ച് ജില്ലകളിലായുള്ള 48 സീറ്റുകളിൽ മുൻതൂക്കം ഇപ്പോഴും ഇടതുപക്ഷത്തിനെന്നാണ് വിലയിരുത്തൽ. അട്ടിമറി ഉണ്ടാകുമോയെന്ന ആകാംക്ഷയും ഇല്ലാതില്ല.
കാസർകോട്
കാസർകോട്ടെ അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണം എൽ.ഡി.എഫിന്റെ കൈയ്യിലാണ്. മഞ്ചേശ്വരത്ത് മാത്രമാണ് ഇത്തവണ വാശിയേറിയ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനു പരാജയമറിഞ്ഞ ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇക്കുറി വിജയപ്രതീക്ഷയുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. പരാജയം മണത്തപ്പോൾ അവിടെ നിറുത്തിയ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ ലീഗ് നേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുന്ന സാഹചര്യമുണ്ടായത് മാത്രമാണ് ഇത്തവണ സുരേന്ദ്രനു മുന്നിലെ കടമ്പ.
ആകെ സീറ്റ്-05
എൽ.ഡി.എഫ്-03
യു.ഡി.എഫ്-02
കണ്ണൂർ
11 മണ്ഡലങ്ങളിൽ ഒമ്പതും ഇടതുപക്ഷത്ത്. ഏറെ വിവാവാദങ്ങളുണ്ടാക്കി സി.പി.എം വിമതർ രംഗത്തിറങ്ങിയ പയ്യന്നൂരും തളിപ്പറമ്പും മാത്രമാണ് സി.പി.എമ്മിന് മുമ്പിലെ ചെറിയ ഭീഷണി. ഇരിക്കൂറും പേരാവൂരുമാണ് കോൺഗ്രസിന്റെ കൈയ്യിലുള്ളത്. പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും കെ.കെ.ശൈലജയും തമ്മിലാണ് മത്സരം. അതുകൊണ്ടുതന്നെ പേരാവൂർ ഫലം കേരളരാഷ്ട്രീയത്തിൽ നിർണായകമാണ്. കൂത്തുപറമ്പിൽ ഇത്തവണ ലീഗ് ഇറക്കിയ വനിതാ സ്ഥാനാർത്ഥി ജയന്തി രാജനും ഇടതുപക്ഷത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ആകെ സീറ്റ്-11
എൽ.ഡി.എഫ്-09
യു.ഡി.എഫ്-02
വയനാട്
മൂന്നു മണ്ഡലങ്ങളിൽ കൽപ്പറ്റയും ബത്തേരിയും കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളാണ്. മാനന്തവാടി സി.പി.എമ്മിനും. അവിടെ വലിയ കാഹളമൊന്നും ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ.
ആകെ സീറ്റ്-03
എൽ.ഡി.എഫ്-01
യു.ഡി.എഫ്-02
കോഴിക്കോട്
കേരളം മൊത്തം ഇളകുമ്പോഴും ഇടതുകോട്ടയായി നിലനിൽക്കാറുള്ളത് കോഴിക്കോട് മാത്രമാണ്. ഇക്കുറിയും വലിയ മാറ്റം കോഴിക്കോട് നിന്ന് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നില്ല. വടകരയിൽ ആർ.എം.പി.ഐയുടെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ കെ.കെ.രമയ്ക്ക് വലിയ ഭീഷണിയില്ല. യു.ഡി.എഫിന്റെ കൈയിലുള്ള മറ്റൊരു സീറ്റ് കൊടുവള്ളിയാണ്. ഇതിൽ കൊടുവള്ളി ഇത്തവണയും ലീഗ് നിലനിറുത്തിയേക്കും. ശ്രദ്ധയാകർഷിച്ച മറ്റൊരുപോരാട്ടം ബേപ്പൂരിൽ മുഹമ്മദ് റിയാസും പി.വി.അൻവറും തമ്മിലാണ്. മുഹമ്മദ് റിയാസ് മണ്ഡലത്തിൽ നടത്തിയ വികസന നേട്ടങ്ങൾ അദ്ദേഹത്തിന് തുണയാകുമെന്നാണ് പ്രതീക്ഷ. പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനറും മുൻമന്ത്രിയുമായ ടി.പി.രാമകൃഷ്ണനാണ് ഇടത് സ്ഥാനാർത്ഥി. എതിരായി മത്സരിക്കുന്നത് ലീഗിലെ വനിതാ സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ.
ആകെ സീറ്റ്-13
എൽ.ഡി.എഫ്-11
യു.ഡി.എഫ്-02
മലപ്പുറം
ലീഗ് കോട്ടയിലാണ് ഇത്തവണ യു.ഡി.എഫിന്റെ പ്രധാന വിജയപ്രതീക്ഷ. 16മണ്ഡലങ്ങളിൽ 13ഉം യു.ഡി.എഫിലാണ്. 2021ൽ നിലമ്പൂരിൽ നിന്ന് പി.വി.അൻവർ കൂടി ഉണ്ടായിരുന്നപ്പോൾ നാല് സീറ്റായിരുന്നു എൽ.ഡി.എഫിന്. അൻവർ കോൺഗ്രസിലേക്ക് പോയതോടെ മൂന്നുസീറ്റിലൊതുങ്ങി. താനൂർ, തവനൂർ, പൊന്നാനി. മന്ത്രി വി.അബ്ദുറഹിമാനും കെ.ടി.ജലീലും മത്സരിക്കുന്ന താനൂരും തവനൂരുമടക്കം മലപ്പുറത്തെ മുഴുവൻ മണ്ഡലങ്ങളും യു.ഡി.എഫ് സ്വന്തമാക്കുമെന്നാണ് ലീഗിന്റെ അവകാശവാദം.
ആകെ സീറ്റ്-16
എൽ.ഡി.എഫ്-03
യു.ഡി.എഫ്-13
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |