
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ അനുഭവ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ, കേരള ജനത എൽ.ഡി.എഫിനു 2021ലേതിനേക്കാൾ മികച്ച വോട്ടും സീറ്റും നൽകി വീണ്ടും അധികാരത്തിലേറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വികസനക്ഷേമ പ്രവർത്തനങ്ങളുടെ വസന്തകാലം സൃഷ്ടിക്കുകയും എല്ലാവിഭാഗം മനുഷ്യരേയും ചേർത്തുപിടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എൽ.ഡി.എഫ് ഗവൺമെന്റിന് ഹാട്രിക് വിജയം സമ്മാനിക്കണമെന്നാണ് വോട്ടർമാരോട് പറയാനുള്ളത്.
1957ലെ ഇ.എം.എസ് സർക്കാരിന്റെ ചുവടുപിടിച്ച് കേരളത്തെ മൗലികമായി മാറ്റിത്തീർക്കാനും പുരോഗതിയിലേക്ക് കൊണ്ടുപോകാനുമുള്ള പദ്ധതികളാണ് 10 വർഷമായി എൽ.ഡി.എഫ് സർക്കാർ തുടരുന്നത്. 2016ൽ അധികാരമേറ്റെടുത്ത സർക്കാർ, യു.ഡി.എഫ് ഭരണം കുളം തോണ്ടിയ കേരളത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ക്ലേശകരമായ വെല്ലുവിളിയാണ് ഏറ്റെടുത്തത്. അതിനായി നാലു മിഷനുകൾ സർക്കാർ ആവിഷ്‌കരിച്ചു. ആർദ്രം, വിദ്യാകിരണം, ലൈഫ്, ഹരിതകേരളം. ഇതിനിടയിൽ നിപയും ഓഖിയും കൊവിഡും നൂറ്റാണ്ടിലെ മഹാ പ്രളയവും കേരളത്തെ തകർത്തെറിഞ്ഞിട്ടും ദുരന്തമുഖങ്ങളിൽ പതറാതെ എല്ലാ മനുഷ്യരേയും സർക്കാർ ചേർത്തുപിടിച്ചു.
കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകുന്നവയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി ഇടമൺ കോറിഡോർ തുടങ്ങിയവ.
2016ൽ 600 രൂപ പെൻഷൻ 18 മാസം കുടിശ്ശികയാക്കിയിട്ട് അധികാരമൊഴിഞ്ഞ യു.ഡി.എഫ്, ഇപ്പോൾ 3,000 രൂപ പെൻഷൻ കൊടുക്കുമെന്നു പറയുന്നതിൽ എന്തടിസ്ഥാനമാണുള്ളത്? കേരളത്തിന്റെ ഒരുവർഷത്തെ ബഡ്ജറ്റ് തുക മൊത്തമെടുത്താൽപ്പോലും തികയാത്ത 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷ്വറൻസും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബി.ജെ.പിയാകട്ടെ, ദുരന്ത കാലത്തുപോലും കേരളത്തെ സഹായിക്കാൻ കൂട്ടാക്കാതിരുന്നതിനുശേഷം തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങളുമായെത്തി. കോൺഗ്രസും ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്.
എല്ലാവരെയും ചേർത്തുനിറുത്തിയ 10 വർഷം
നാട് പ്രതിസന്ധികളെയും മഹാമാരികളെയും അഭിമുഖീകരിച്ചപ്പോൾ കേന്ദ്രം കൈമലർത്തി. ബി.ജെ.പിയുടെ കേരളവിരുദ്ധ സമീപനത്തിന് കോൺഗ്രസും യു.ഡി.എഫും ചൂട്ടുപിടിച്ചു. ഇന്ന് 62 ലക്ഷം ആളുകൾക് 2,000 രൂപ വീതം പ്രതിമാസ പെൻഷൻ നൽകുന്നു. 35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 1,000 രൂപ പെൻഷൻ നൽകുന്നു. വീട്ടുപടിക്കൽ പെൻഷനെത്തിക്കുന്ന രീതിയിലേക്ക് കേരളം മാറി.
'പ്രിയമപരപ്രിയം" എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ, എല്ലാവരേയും ചേർത്തുപിടിച്ച്, എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പാക്കി കേരളത്തെ ഇനിയുമുയരങ്ങളിലേക്ക് കൊണ്ടുപോകാൻ എൽ.ഡി.എഫ് സർക്കാർ വീണ്ടും വരേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |