
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ തൊഴില്‍ നിയമത്തില്‍ വലിയ പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ജീവനക്കാരുടെ ശമ്പള ഘടനയിലും മാറ്റം വരാന്‍ പോകുകയാണ്. ഘടനയില്‍ വരുന്ന മാറ്റം കൈയില്‍ കിട്ടുന്ന തുകയെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ പലര്‍ക്കും ടേക്ക് ഹോം സാലറിയില്‍ നേരിയ കുറവ് വന്നേക്കാം. തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം ദീര്‍ഘകാല അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.
തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന നാല് പ്രധാന ലേബര്‍ കോഡുകളാണ് ഈ മാറ്റങ്ങളുടെ അടിസ്ഥാനം. പഴയ നിരവധി നിയമങ്ങളെ മാറ്റി, ഏകീകൃത ശമ്പള സംവിധാനമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ശമ്പളത്തിന് ഒരു ഏകീകൃത നിര്‍വചനം നല്‍കിയിരിക്കുന്നുവെന്നതാണ് പുതിയ നിയമത്തിലെ സവിശേഷത. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, റീട്ടെയിനിംഗ് അലവന്‍സ് എന്നിവയാണ് ശമ്പളത്തില്‍ ഉള്‍പ്പെടുന്നത്.
ഈ മൂന്ന് വിഭാഗവും ചേര്‍ത്തുള്ള തുക ആകെ ശമ്പളത്തിന്റെ 50 ശതമാനം ആയിരിക്കണം. മറ്റ് അലവന്‍സുകള്‍ എ്ല്ലാം ചേര്‍ത്ത് വരുന്ന തുക 50 ശതമാനത്തില്‍ കൂടുതലായാല്‍ ഇവ ശമ്പളത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് ഘടകങ്ങളിലേക്ക് ചേര്‍ക്കേണ്ടി വരും. മുമ്പ് സ്ഥാപനങ്ങള്‍ അടിസ്ഥാന ശമ്പളം കുറച്ച്, അലവന്‍സ് കൂട്ടി പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവ കുറക്കാറുണ്ടായിരുന്നു. ഇനി അത് സാദ്ധ്യമാകില്ല എന്നതാണ് സുപ്രധാനമായ മാറ്റം.
പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പോലുള്ള നിയമപരമായ വിഹിതം എത്രയെന്ന് 'വേതന'ത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. വേതനം ഉയരുമ്പോള്‍ അതിനനുസരിച്ച് പിഎഫ് സംഭാവനയും ഉയരും. ഇതുവഴി ജീവനക്കാരന്റെയും കമ്പനിയുടെയും പി.എഫ് കോണ്‍ട്രിബ്യൂഷന്‍ ഉയരും. പിഎഫിലേക്ക് പിടിക്കുന്ന തുക വര്‍ധിക്കുന്നതിനാല്‍ ശമ്പളത്തില്‍ നിന്ന് കൂടുതല്‍ തുക ഈ വിഭാഗത്തിലേക്ക് പോകും. അതുകൊണ്ട് തന്നെ കൈയില്‍ കിട്ടുന്ന തുക ഇനത്തില്‍ കുറവ് വരാന്‍ സാദ്ധ്യത കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |