
കോഴിക്കോട്: കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലങ്ങളിൽ ആവേശ പോളിംഗ്.
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് 80.5 ശതമാനവും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പറവൂർ മണ്ഡലത്തിൽ 81.41 ശതമാനവും കരുത്തുറ്റ ത്രികോണ മത്സരത്തിന്റെ കേന്ദ്രമായ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ്.
2021നേക്കാൾ ഇത്തവണ നേമത്ത് പോളിംഗ് ശതമാനം കൂടി. 69.92 ശതമാനമായിരുന്നു കഴിഞ്ഞ തവണ. പറവൂരിൽ 83.45 ശതമാനമായിരുന്നത് ഇത്തവണ 81 ആയി കുറഞ്ഞു. ധർമ്മടത്ത് കഴിഞ്ഞ തവണ 80.21 ശതമാനമായിരുന്നു. ഉച്ചയോടെ മൂന്നിടങ്ങളിലും പോളിംഗ് ശതമാനം 40 കടന്നിരുന്നു. ആറു മണി കഴിഞ്ഞിട്ടും ഇവിടങ്ങളിൽ പല ബൂത്തുകളിലും നീണ്ട ക്യൂവായിരുന്നു.
2021ൽ 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ജയം. പറവൂരിൽ വി.ഡി.സതീശന് 21301 വോട്ടിന്റെ ഭൂരിപക്ഷം. നേമത്ത് 3941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി വി.ശിവൻകുട്ടി ജയിച്ചത്.
2021ലെ പോളിംഗ്
ധർമ്മടം.........80.21
പറവൂർ...........83.45
നേമം...............69.92
2026
ധർമ്മടം..........80.5
പറവൂർ............81.41
നേമം.............80.62
പോളിംഗ് ഉയർത്തിയതിൽ
എസ്.ഐ.ആർ ഇഫക്ടും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം വളരെ ഉയർത്താനിടയാക്കിയത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) കാരണമെന്നും വിലയിരുത്തൽ. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസ സ്ഥലം മാറിയവർ, ഇരട്ട വോട്ടുണ്ടായിരുന്നവർ എന്നിങ്ങനെ 8.97ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയത്. വോട്ടർ പട്ടിക ശുദ്ധീകരിക്കപ്പെട്ടതോടെ പോളിംഗ് ശതമാനത്തിലും വർദ്ധനവുണ്ടായെന്നാണ് വിലയിരുത്തൽ. എസ്.ഐ.ആർ കരട് പട്ടിക പുറത്തിറക്കിയപ്പോൾ 24.08 ലക്ഷം വോട്ടർമാരെയും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 53,229 പേരെയും ഉൾപ്പെടെ 24.61 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ഹിയറിംഗുകൾക്ക് ശേഷം 15 ലക്ഷത്തോളം പേരെ ഉൾപ്പെടുത്തുകയായിരുന്നു. സി.എസ്.ആർ നടപ്പാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഇത്തവണ നിർബന്ധമായും വോട്ട് ചെയ്യണമെന്നും അല്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തു പോകാൻ സാദ്ധ്യതയുണ്ടെന്നും സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ ശബ്ദ സന്ദേശവും പ്രചരിച്ചിരുന്നു. ഇതും പോളിംഗ് ശതമാനം ഉയർത്താൻ കാരണമായെന്നും പറയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |