
നോയിഡ: നോയിഡയിലും ഗ്രേറ്റർ നോയിഡയിലും ഫാക്ടറി ജീവനക്കാർ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിട്ട പ്രതിഷേധക്കാർ പൊലീസിനെ കല്ലെറിഞ്ഞു. പൊലീസ് ജീപ്പുകളടക്കം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. 100ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കി.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 200ലധികം തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. സമരക്കാർ പൊലീസ് വാൻ കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വ്യാജ പ്രചാരണം നടത്തിയ രണ്ട് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. റാലിക്കിടെ വെടിവയ്പ് നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സമരം രാവിലെ മേഖലയിൽ വൻ ഗതാഗത കുരുക്കുണ്ടാക്കി.
പ്രശ്നങ്ങൾ പരിഹരിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന തൊഴിൽ വകുപ്പിന് നിർദ്ദേശം നൽകി. വ്യവസായ വികസന കമ്മിഷണറെ ചെയർമാനാക്കി പ്രത്യേകം കമ്മിറ്റിയും രൂപീകരിച്ചു. എം.എസ്.എം.ഇ അഡിഷണൽ ചീഫ് സെക്രട്ടറി, തൊഴിൽ, തൊഴിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ.
വേതനം 35
ശതമാനമാക്കണം
ശമ്പള വർദ്ധനവും മികച്ച തൊഴിൽ അന്തരീക്ഷവും ആവശ്യപ്പെട്ട് കുറച്ചു നാളുകളായി ഫാക്ടറി ജീവനക്കാർ സമരത്തിലാണ്. ഹരിയാന സർക്കാർ അവിദഗ്ദ്ധ തൊഴിലാളികൾക്ക് നടപ്പാക്കിയ 35 ശതമാനം വേതന വർദ്ധനവ് യു.പിയിലും വേണമെന്നാണ് ആവശ്യം. ഹരിയാനയിൽ കുറഞ്ഞ വേതനം 11,274ൽ നിന്ന് 15,220 രൂപയായി. സമാന ജോലി ചെയ്യുന്ന ഹരിയാനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ വേതനം കുറവാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങൾ, ആഴ്ചയിൽ ഒരു അവധി നിഷേധിക്കൽ, പ്രതിഷേധത്തിന് അവസരം തുടങ്ങിയ വിഷയങ്ങളും സമരക്കാർ ചൂണ്ടികാണിക്കുന്നു.
ഉത്തർപ്രദേശിന്റെ വളർച്ചയ്‌ക്കെതിരെ ചിലർ ഗൂഢാലോചന നടത്തുകയാണ്. ഇതിനെതിരെ ഒറ്റക്കെട്ടായി തൊഴിലാളികളും പ്രതികരിക്കണം.
-യോഗി ആദിത്യനാഥ്
യു.പി മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |