
ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥി പട്ടികയിലൊന്നും ഇക്കുറി ബ്രാഹ്മണ സമുദായക്കാർ ഇടംപിടിച്ചില്ല. യാദൃശ്ചികമായി സംഭവിച്ചതാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ ഉണ്ടെങ്കിലും ജാതി സമവാക്യം സ്ഥാനാർത്ഥി നിർണയത്തിൽ സ്വാധീനം ചെലുത്തുന്നുവെന്ന് വ്യക്തം.
35 വർഷത്തിനിടെ ആദ്യമായാണ്, ഡി.എം.കെ, അണ്ണാ ഡി.എം.കെ, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പാർട്ടികൾ ബ്രാഹ്മണരെ പൂർണമായും ഒഴിവാക്കുന്നത്. കുറച്ചുകാലമായി ബ്രാഹ്മണ പ്രാതിനിദ്ധ്യം മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ നിന്ന് കുറഞ്ഞുവരികയായിരുന്നു. തേവർ, വണ്ണിയർ, ഗൗണ്ടർ, നായിഡു, നാടാർ, വെള്ളാളർ തുടങ്ങിയ ഒ.ബി.സി സമുദായങ്ങളെയാണ് ഇക്കുറി കൂടുതൽ പരിഗണിച്ചത്. അയ്യങ്കാർ സമുദായത്തിൽപ്പെട്ട ജെ.ജയലളിത മുഖ്യമന്ത്രിയായി വാണരുളിയ തമിഴ്നാട്ടിലാണ് ഈമാറ്റമെന്നോർക്കണം.
ഏറ്റവും ഒടുവിലെ ജനസംഖ്യ കണക്കുപ്രകാരം തമിഴ്നാട്ടിൽ വെറും 3% ബ്രാഹ്മണരാണുള്ളത്. എങ്കിലും നിരവധിപേർ സമുദായത്തിൽ നിന്ന് മന്ത്രി പദത്തിലെത്തിയിട്ടുണ്ട്. ജയലളിതയുടെ കാലത്ത് അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി പട്ടികയിൽ നിരവധി ബ്രാഹ്മണർ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് ഒന്നായി ചുരുങ്ങി.
ബ്രാഹ്മണ സമുദായത്തിലെ ചില വിഭാഗങ്ങളുടെ പിന്തുണ ഉണ്ടായിട്ടും ബി.ജെ.പി ലിസ്റ്റിലും ബ്രാഹ്മണരില്ല. കെ.ടി.രാഘവൻ, എച്ച്.രാജ തുടങ്ങിയവരെ പരിഗണിച്ചെങ്കിലും ഒടുവിൽ ഒഴിവാക്കി.
പരിഗണിച്ചത് എൻ.ടി.കെയും ടി.വി.കെയും
തീവ്ര തമിഴ് വികാരം ഉൾക്കൊള്ളുന്ന എൻ.ടി.കെ (നാം തമിഴർ കച്ചി) ബ്രാഹ്മണ സമുദായത്തിൽ നിന്ന് ആറുപേരെ സ്ഥാനാർത്ഥികളാക്കി. ചെന്നൈ ടി നഗറിൽ വി.അനുഷ, മൈലാപ്പൂരിൽ ആർ.എൽ.അരുൺ, സൈദാപ്പേട്ടിൽ വിദ്യ, മധുരവോയലിൽ രേവതി, ആലന്തൂരിൽ മഹാലക്ഷ്മി, മൈലാടുതുറൈയിൽ കാശിരാമൻ എന്നിവരാണ് അവരുടെ ബ്രാഹ്മണ സ്ഥാനാർത്ഥികൾ. ടി.വി.കെ മൈലാപ്പൂരിൽ വെങ്കിട്ടരമണനെയും ശ്രീരംഗത്ത് രമേഷിനെയും രംഗത്തിറക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |