
ചെന്നൈ: ഐപിഎല്ലിലെ മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് പിന്തുടര്‍ന്ന കെകെആറിന്റെ മറുപടി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ നിരയില്‍ ഒരാള്‍ക്ക് പോലും നിലയുറപ്പിച്ച് കളിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്ക് ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. പഞ്ചാബിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഒരു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.
ഓപ്പണര്‍ ഫിന്‍ അലന്റെ വിക്കറ്റ് 1(3) രണ്ടാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. സുനില്‍ നരെയ്ന്‍ 24(17), ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 28(22), അന്‍ക്രിഷ് രഘുവംശി 27(19) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. റിങ്കു സിംഗ് 6(12), കാമറൂണ്‍ ഗ്രീന്‍ 0(1) എന്നിവരും നിരാശപ്പെടുത്തി. രമണ്‍ദീപ് സിംഗ് 35(24) റണ്‍സ് നേടിയെങ്കിലും കൊല്‍ക്കത്തയെ ജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. റോവ്മാന്‍ പവല്‍ 31*(22), അനുകൂല്‍ റോയി 1*(1) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈക്കായി സ്പിന്നര്‍ നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്ത് ബൗളിംഗില്‍ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ച് കൂട്ടിയത്. അര്‍ദ്ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ പുരത്തായ മലയാളി സൂപ്പര്‍ താരം സഞ്ജു വി സാംസണ്‍ ആണ് ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന്‍ എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.
ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 7(6) വീണ്ടും നിരാശപ്പെടുത്തി. രണ്ടാം വിക്കറ്റില്‍ ആയുഷ് മാത്രെ 38(17) സഞ്ജു സാംസണ്‍ 48(32) സഖ്യം ടീം സ്‌കോര്‍ 50 കടത്തി. മാത്രെ പുറത്തായതിന് ശേഷം എത്തിയ ഡിവാള്‍ഡ് ബ്രെവിസ് 41(29) സഞ്ജുവിനൊപ്പം 39(22) റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായി. കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീട് വന്ന സര്‍ഫറാസ് ഖാന്‍ 23(18) സുനില്‍ നരെയ്ന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു.
18ാം ഓവറില്‍ കാര്‍ത്തിക ത്യാഗിക്ക് വിക്കറ്റ് സമ്മാനിച്ചാണ് ബ്രെവിസ് പുറത്തായത്. ശിവം ദൂബെ 13*(12), ജേമി ഓവര്‍ടണ്‍ 7(6) എന്നിവര്‍ പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി കാര്‍ത്തിക് ത്യാഗി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വൈഭവ് അരോറ, അനുകൂല്‍ റോയ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |