
കൊച്ചി: ശബരിമലയിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സസ്യജന്യമെന്ന് അവകാശപ്പെടുന്ന കുപ്പികൾ വിൽക്കാൻ അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. അധികൃതർ അനുമതി നിഷേധിച്ചതിനെതിരെ തൃപ്പൂണിത്തുറ സ്വാമി ശരണം എന്റർപ്രൈസസ് നൽകിയ ഹർജിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.
കമ്പനിയുടെ കുപ്പികൾ 100 ശതമാനം സസ്യജന്യവും മണ്ണിൽ ലയിക്കുന്നതുമാണെന്ന ഹർജിക്കാരുടെ വാദം ശാസ്ത്രീയമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കുപ്പിയുടെ അടപ്പിൽ പെട്രോളിയം അംശമുള്ള പി.ബി.എ.ടി ഉള്ളതായി പരിശോധനാ റിപ്പോർട്ടുണ്ട്. വ്യാവസായിക പ്ലാന്റുകളിൽ ഉയർന്ന താപനിലയിൽ മാത്രം സംസ്കരിക്കാൻ കഴിയുന്ന ഇത്തരം കുപ്പികൾ വനമേഖലയിൽ ഉപേക്ഷിക്കുന്നത് വന്യമൃഗങ്ങൾക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാകും. പമ്പാ നദിയിലെ ആവാസവ്യവസ്ഥയെയും ബാധിക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റോ രജിസ്ട്രേഷനോ ഹർജിക്കാർക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കരിമ്പിന്റെയും ചോളത്തിന്റെയും മറ്റും ഉപോത്പന്നമായ പോളിലാക്ടിക് ആസിഡ് ഉപയോഗിച്ചാണ് കുപ്പി നിർമ്മിക്കുന്നതെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |