തൃശൂർ: കാർഷികോത്സവമായ വിഷു പിന്നിട്ടിട്ടും സംഭരിച്ച നെല്ലിന്റെ വില നൽകാതെ സപ്ലൈകോ പതിനായിരത്തോളം പേരെ പ്രതിസന്ധിയിലാക്കി. രണ്ടാം വിളവെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും 85.97 കോടിയാണ് ലഭിക്കാനുള്ളത്. സർക്കാർ അലോട്ട്‌മെന്റ് തീർന്നതോടെ ബാങ്കുകൾ പണം നൽകുന്നത് നിറുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സർക്കാർ അലോട്ട്‌മെന്റ് അനുസരിച്ച് ബാങ്കുകൾ പി.ആർ.എസ് നൽകിയവർക്ക് പണം നൽകാറുണ്ട്. ജില്ലയിൽ എസ്.ബി.ഐ, കാനറ ബാങ്കുകളാണ് സർക്കാരുമായി കരാറിലുള്ളത്. മാർച്ച് 18ന് ശേഷം നെല്ല് നൽകിയ കർഷകർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. കാനറ ബാങ്കുമായി വീണ്ടും കരാറിൽ ഏർപ്പെടാനാണ് നീക്കമെങ്കിലും തുക എന്ന് നൽകാൻ കഴിയുമെന്ന് ഒരുറപ്പും നൽകാനാകുന്നില്ല. ഇതോടെ അദ്ധ്വാനിച്ചുണ്ടാക്കിയ നെല്ല് സപ്ലൈകോയ്ക്ക് നൽകിയിട്ടും പണം ലഭിക്കാതെ നട്ടം തിരിയുകയാണ് കർഷകർ. പുതിയ സർക്കാർ വന്ന ശേഷമേ നടപടിക്ക് സാദ്ധ്യതയുള്ളൂവെന്നാണ് വിലയിരുത്തൽ.
സംഭരിച്ചത് 6.702 ലക്ഷം മെട്രിക് ടൺ
രണ്ടാം വിളയിൽ കർഷകരിൽ നിന്ന് 6,70,225 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിലാണ് 9,368 കർഷകർക്ക് തുക ലഭിക്കാനുള്ളത്. പലയിടങ്ങളിലും കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകളോളം നെല്ല് പാടത്ത് കൂട്ടിയിട്ട ശേഷമാണ് സ്വകാര്യമില്ലുടമകൾ നെല്ല് സംഭരിച്ചത്. നെല്ലിലെ ജലാംശം ഉൾപ്പെടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് മുതൽ അഞ്ച് ശതമാനം വരെ സംഭരണവിലയിൽ നിന്ന് കുറയ്ക്കുകയും ചെയ്യും. പലരും വേനൽമഴയുടെ ഭീഷണി കണക്കിലെടുത്ത് സ്വകാര്യമില്ലുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി. ജില്ലയിൽ കൊയ്ത്ത് അവസാനഘട്ടത്തിലാണ്.
സംഭരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തവർ
തൃശൂർ 10,320
തലപ്പിള്ളി 6,617
കുന്നംകുളം 3,872
ചാവക്കാട് 2,623
മുകുന്ദപുരം 1,938
ചാലക്കുടി 1,747
കൊടുങ്ങല്ലൂർ 1,28
തുക ലഭിക്കാനുള്ളവർ 9368
ലഭിക്കാനുള്ളത് 85.97 കോടി
പലരും വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവരാണ്. രോഗബാധിതരായ കർഷകർ പോലും തുകയ്ക്കായി മാസങ്ങളായി കാത്തിരിക്കുന്നു. എന്ന് പണം ലഭിക്കുമെന്ന് ആർക്കും അറിയില്ല.
പി.എൻ.സുരേന്ദ്രൻ
പാശേഖര സമിതി പ്രസിഡന്റ്
തെക്കുംകര പഞ്ചായത്ത് മണലിപ്പാടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |