
രാജാക്കാട്: വീടുകളിൽ ചെടികൾ നടുപരിപാലിക്കുന്നത് സാധാരണമാണ്. എന്നാൽ രാജാക്കാട് വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന് വീട്ടുമുറ്റത്ത് ഒരു ജമന്തി തോട്ടം തന്നെ തീർത്തിരിക്കുകയാണ്. റോഡരികിലായി പൂത്തുലഞ്ഞ് നിൽക്കുന്ന ജമന്തി തോട്ടം വഴിയാത്രക്കാർക്കും മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
രാജാക്കാട്- പൊന്മുടി റൂട്ടിൽ ചെരിപുറത്താണ് ഇവരുടെ വീട്. ഇരുനില വീടിന് മുന്നിൽ മതിൽ കെട്ടി മറയ്ക്കാതെ കാഴ്ചവിരുന്നൊരുക്കി മനോഹരമായ ജമന്തി തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പൂത്ത് നിൽക്കുന്ന ഈ ജമന്തി തോട്ടം ആരെയും ആകർഷിക്കുന്ന മനോഹര കാഴ്ചയാണ്. നഴ്സറിയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ ഹൈബ്രിഡ് തൈകളാണ് നട്ടു പരിപാലിക്കുന്നത്. ജമന്തി മാത്രമല്ല മട്ടുപ്പാവിലും കുളത്തിലുമായി താമരയും മറ്റ് ചെടികളും ഇവിടെ ധാരാളമുണ്ട്. ചെടികളുടെ പരിപാലനം എറെ മാനസിക സന്തോഷം നൽകുന്നുണ്ടെന്ന് പൊന്നുണ്ണി പറയുന്നു.
വിടരുന്ന പൂക്കൾ പുറത്ത് വിൽക്കാറില്ല. പകരം വിളവെടുത്ത് സമീപത്തെ ക്ഷേത്രങ്ങളിൽ എത്തിച്ച് നൽകും. പൊന്നുണ്ണിയ്ക്കൊപ്പം തന്നെ ഭാര്യ രാജിയും മക്കളായ ആദിത്യയും അദ്വൈതയും പൂക്കളും ചെടികളും പരിപാലിക്കാൻ എപ്പോഴുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |