
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം നിനില്‍ക്കുന്നതിനിടെ പുറത്തേക്ക് കടന്ന് പാക കപ്പല്‍. കടുത്ത നിയന്ത്രണം നിലനില്‍ക്കുമ്പോള്‍ ഹോര്‍മുസ് കടക്കുന്ന ആദ്യ കപ്പല്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് 'ഷാലമാര്‍' ആണ്. പാക് ദേശീയ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ടാങ്കര്‍ ആണ് ഷാലമാര്‍. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കപ്പല്‍ ഇറാനിലെ ലാറക് ഐലന്‍ഡ് പിന്നിട്ടത്.
സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇന്ധന നീക്കം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് യുഎഇയിലെ ദാസ് ഐലന്‍ഡില്‍ നിന്ന് ഏകദേശം 4,50,000 ബാരല്‍ അസംസ്‌കൃത എണ്ണയുമായി ഈ കപ്പല്‍ കറാച്ചിയിലേക്ക് യാത്ര തിരിച്ചത്. ഹോര്‍മുസ് വഴി കപ്പലുകള്‍ക്ക് പുറത്തേക്ക് കടക്കണമെങ്കില്‍ ഇറാന്റേയും അമേരിക്കയുടേയും മുന്‍കൂര്‍ അനുമതി വേണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഒമാനിലെ റാസ് അല്‍ ഹദ്ദ് മുതല്‍ ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തി വരെയുള്ള മേഖലയിലാണ് അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കപ്പല്‍ പോലും ഇറാന്റെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നുവെങ്കിലും, ഉപരോധം നിലവില്‍ വന്ന ആദ്യ ദിവസം തന്നെ അഞ്ച് ഇറാന്‍ ബന്ധമുള്ള കപ്പലുകള്‍ ഇത് മറികടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, എന്ത് ഉപരോധം ചുമത്തിയാലും ഇന്ത്യയുടെ കപ്പലുകള്‍ക്ക് കടന്ന് പോകാനുള്ള സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന അഞ്ച് പ്രധാന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നതിനാലാണ് ഇതെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |