തിരുവനന്തപുരം: രണ്ടു വർഷമായി കേരള എൻ.ജി.ഒ അസോസിയേഷനിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരാണ് ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ രൂക്ഷമായ വിഭാഗീയതയിലേക്കും ചേരിതിരിവിലേക്കും എത്തിയത്. അധികാരത്തിലെത്തുന്നതിനു മുമ്പ് വകുപ്പുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കമെന്നാണ് ആരോപണം.
2024ൽ അടൂരിൽ നടന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ഉദ്ഘാടകനായി കെ.സി.വേണുഗോപാലിനെ ക്ഷണിച്ചതുമുതലാണ് തർക്കം തുടങ്ങുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഉദ്ഘാടകനാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിന്റെ നേതൃത്വത്തിൽ കെ.സി.വേണുഗോപാലിനെ ക്ഷണിച്ചത്. അതോടെ, വിഭാഗീയതയും ചേരിതിരിവും പ്രകടമായി. എ, ഐ ഗ്രൂപ്പുകളായി നിലനിന്നിരുന്ന പ്രവർത്തകർ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ പക്ഷമായി മാറി. ട്രഷററായിരുന്ന എ.എം.ജാഫർഖാൻ കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. ചവറ ജയകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ടതോടെ വിഭാഗീയത രൂക്ഷമായി.
തിരുവനന്തപുരം നന്ദാവനത്തുള്ള പാണക്കാട് ഹാളിൽ ജാഫർഖാന്റെ നേതൃത്വത്തിൽ പ്രത്യേക സമ്മേളനം ചേർന്നതോടെ സംഘടന രണ്ടായി മാറുന്ന സ്ഥിതിയായി. സമ്മേളനത്തിൽ എ.എം.ജാഫർഖാനെ പ്രസിഡന്റായും എ.പി.സുനിലിനെ സംസ്ഥാന ജനറൽസെക്രട്ടറിയായും തിരഞ്ഞെടുത്തു.
ചവറ ജയകുമാറിനൊപ്പമുണ്ടായിരുന്ന ചില ജില്ലാ പ്രസിഡന്റുമാർ ജാഫർഖാനൊപ്പം ചേർന്നു. എന്നാൽ ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടിയിട്ടാണ് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുൻകൈയെടുത്ത് അനുരഞ്ജന ചർച്ച നടത്തി. മേയ് 31 ന് ജാഫർഖാൻ വിരമിക്കുന്നതിനാൽ സംസ്ഥാന പ്രസിഡന്റായി തുടരട്ടെ എന്നായിരുന്നു നിർദ്ദേശം. ചവറ ജയകുമാർ സെറ്റോ പ്രസിഡന്റായി തുടരും. 2026 ഡിസംബറിൽ നടക്കുന്ന സമ്മേളനത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാമെന്ന നിർദ്ദേശം ഇരുകൂട്ടരും അംഗീകരിച്ചു.
ഭരണം ലഭിക്കുമെന്ന ധാരണയിൽ ഇപ്പോൾ സംസ്ഥാന സമ്മേളനം നേരത്തെ നടത്താൻ തീരുമാനിച്ചതാണ് വിഭാഗീയത രൂക്ഷമാകാൻ കാരണം. മേയ് 31ന് സ്ഥാനം ഒഴിയുന്നതിന് മുമ്പ് സംഘടന പിടിച്ചെടുക്കാൻ ജാഫർഖാൻ ശ്രമം നടത്തുകയാണെന്നാണ് ചവറ ജയകുമാർ വിഭാഗത്തിന്റെ ആരോപണം. സമ്മേളനം കൃത്യസമയത്താണ് നടക്കുന്നതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജാഫർഖാൻ വിഭാഗം പറയുന്നു. വിഭാഗീയതയും ചേരിതിരിവും രൂക്ഷമായതോടെയാണ് സമ്മേളനങ്ങൾ നിർത്തിവയ്ക്കാൻ കെ.പി.സി.സി നിർദ്ദേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |