
പരിണിതപ്രജ്ഞനായ നിയമജ്ഞനും ആറുപതിറ്റാണ്ട് തലസ്ഥാനത്ത് സംശുദ്ധ രാഷ്ട്രീയത്തിന്റെ അടയാളമായി നിലകൊണ്ട വർക്കല രാധാകൃഷ്ണന്റെ ഓർമ്മകൾക്ക് പ്രായം 16.ഒട്ടേറെ തവണ നിയമസഭാ സാമാജികനായി. 87-91 കാലയളവിൽ നിയമസഭാ സ്പീക്കർ.ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നും 98 മുതൽ 2009 വരെ 3 തവണ ലോക്‌സഭയിൽ. അക്കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച പാർലമെന്റേറിയൻ.സ്പീക്കറുടെ അഭാവത്തിൽ പാർലമെന്റ് നടപടികൾ നിയന്ത്രിക്കുന്ന പാനൽ ചെയർമാൻ പദവി.ഇന്ന് നിലനിൽക്കുന്ന വിവരാവകാശ കമ്മിഷന്റെ മുഖ്യ ശില്പികളിൽ ഒരാൾ. 67ലെ 2-ാം ഇ.എം.എസ്. മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ഇത്രയൊക്കെ ഉന്നതപദവികൾ വഹിച്ചിരുന്നപ്പോഴും സാധാരണ പാർട്ടി പ്രവർത്തകരുമായി അടുത്ത സൗഹൃദം.അഴിമതിയുടെ കറ പുരളാത്ത, ആഡംബരം ജീവിതം നയിക്കാത്ത സംശുദ്ധമായ പൊതുപ്രവർത്തനം ജീവിതാന്ത്യം വരെ ചേർത്ത് പിടിച്ചൊരാൾ അതായിരുന്നു വർക്കല.
2007 ജനുവരിയിൽ എന്റെ പിതാവ് മിനർവ ശിവാനന്ദന്റെ ചികിത്സയ്ക്കായി തലസ്ഥാനത്തെ ശ്രീ ചിത്ര മെഡിക്കൽ സെന്ററിൽ കാണിക്കാൻ എം.പിയായിരുന്ന വർക്കല രാധാകൃഷ്ണന്റെ സഹായം തേടി. ശ്രീചിത്ര മെഡിക്കൽ സെന്റർ ഡയറക്ടർ ഡോക്ടർ മോഹൻദാസിനെ ഉടൻ ഫോണിൽ വിളിച്ചു. സ്വസിദ്ധമായ വർക്കലയുടെ ശൈലിയിൽ, അതിങ്ങനെ ' ഞാനൊരു ശിവാനന്ദനെ അങ്ങോട്ട് അയയ്ക്കുന്നു. മിനർവ ശിവാനന്ദൻ എന്ന് പറഞ്ഞാലേ അറിയൂ.പാർട്ടിയുടെ ആദ്യകാല ഉശിരനായ സഖാവാണ്. അയാൾക്ക് ന്യൂറോ സംബന്ധമായ അസുഖങ്ങളുണ്ട്. അവിടെ കിടത്തി നല്ല ചികിത്സകൾ കിട്ടാനുള്ള നടപടികൾ വേണം.' ഒപ്പം ഒരു ശുപാർശ കത്തും നൽകി. ആ ഫോൺകോളിൽ തന്നെ കാര്യങ്ങളെല്ലാം ദ്രുതഗതിയിൽ നടന്നു.
2010 ഏപ്രിൽ 22 ന് പ്രഭാതസവാരിക്കിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ഏപ്രിൽ 26ന് വർക്കല മരണത്തിനു കീഴടങ്ങി. പാർലമെന്റിലെ ഒരു മുതിർന്ന കാരണവരെ പോലെയാണ് മറ്റ് അംഗങ്ങൾ വർക്കലയെ പരിഗണിച്ചിരുന്നത്. ഓർമയായിട്ട് 16 വർഷം പിന്നിടുമ്പോഴും തലസ്ഥാനത്ത് ഈ മികച്ച പാർലമെന്റേറിയന് ഉചിതമായ സ്മാരകം ഉണ്ടായിട്ടില്ല. വർക്കല രാധാകൃഷ്ണണന്റെ സ്മരണ നിലനിറുത്താനായി വർക്കലയുടെ ജാമാതാവ് മുൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുമായ വിമൽ പ്രകാശിന്റെ നേതൃത്വത്തിൽ 2010ൽ ഉടലെടുത്ത വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ കഴിഞ്ഞ 15 വർഷക്കാലം ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
മിനർവ വിമൽ
9037545565
(ലേഖകൻ മിനർവ ശിവാനന്ദൻ സ്മാരകസമിതി സെക്രട്ടറിയാണ്)
വർക്കല രാധാകൃഷ്ണനും (ഇടത്)പി. ഗോവിന്ദപിള്ളയും 2009 മിനർവ ശിവാനന്ദൻ അനുസ്മരണത്തിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |