
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത് നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്- ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ മൊജ്തബയുടെ മുഖം വികൃതമായെന്നും അബോധാവസ്ഥയിലാണെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ മൊജ്തബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ ചിത്രം യു.എസ്- ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കൊപ്പം ഇടംനേടിയതാണ് ചർച്ചയാകുന്നത്. വടക്കു കിഴക്കൻ ഇറാനിലെ മഷാദിൽ അധികൃതർ അനാവരണം ചെയ്ത ചുവർചിത്രത്തിൽ യു.എസ്- ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പ്രമുഖർക്കൊപ്പമാണ് മൊജ്തബയുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. അനാവരണ ചടങ്ങിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചിത്രത്തിന്റെ അനാവരണ ചടങ്ങിൽ ഐ.ആർ.ജി.സി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഇറാനിൽ സാധാരണയായി യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കാനാണ് ഇത്തരം ചുവർചിത്രങ്ങൾ ഉപയോഗിക്കുന്നത്. ജീവിച്ചിരിക്കുന്ന നേതാക്കളുടെ ചിത്രം ഇത്തരത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പം നൽകുന്നത് അസാധാരണമാണ്. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28ന് യു,എസ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനേയിയുടെ ചിത്രവും ഇതിലുണ്ട്. അതേസമയം ഇറാൻ സർക്കാരോ ഔദ്യോഗിക മാദ്ധ്യമങ്ങളോ ഈ ചുവർചിത്രത്തെ കുറിച്ചോ മൊജ്തബയുടെ ആരോഗ്യനിലയെ കുറിച്ചോ നേരിട്ട് പ്രതികരിച്ചിട്ടില്ല. അദ്ദേഹം സുരക്ഷിതനാണെന്നും ഭരണകാര്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |