
കൊച്ചി: കേരളത്തിലെ അർബൻ സഹകരണ ബാങ്കിംഗ് മേഖലയിൽ പുതുചരിത്രമെഴുതി കൊച്ചി എം.എം.സി ബാങ്കിനെ തൃപ്പൂണിത്തുറ ആസ്ഥാനമായ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഏറ്റെടുത്തു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു അർബൻ സഹകരണ ബാങ്ക് മറ്റൊന്നിനെ ഏറ്റെടുക്കുന്നത് . എം.എം.സി ബാങ്കിന്റെ ദുർബലമായ സാമ്പത്തികനില കണക്കിലെടുത്ത് ലയനത്തിന് ആർ.ബി.ഐ നിർദ്ദേശം നൽകിയിരുന്നു. ഇതോടെയാണ് സാമ്പത്തിക കരുത്തുള്ള ടയർ-III ബാങ്കായ പീപ്പിൾസ് അർബൻ സഹകരണ ബാങ്കിനെ എം.എം.സി ബാങ്ക് ലയനത്തിനായി തിരഞ്ഞെടുത്തത്.
പ്രതിസന്ധിയിലായ സ്ഥാപനത്തിലെ നിക്ഷേപകരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിലൂടെ പൊതുജനവിശ്വാസം ഉറപ്പിക്കുകയാണ് പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ലക്ഷ്യം. ഇന്നലെ രാവിലെ 10ന് തൃപ്പൂണിത്തുറയിലെ പീപ്പിൾസ് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. ചടങ്ങിനോടനുബന്ധിച്ച് ബാങ്ക് ജീവനക്കാരുടെ കുടുംബസംഗമവും സംഘടിപ്പിച്ചു.
ശബരീഷ് പ്രഭാകറിന്റെ വയലിൻ ഫ്യൂഷനോടെ ആരംഭിച്ച ചടങ്ങ് ആർ.ബി.ഐ ജനറൽ മാനേജർ വി.എസ്. പ്രജീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ ടി.സി. ഷിബു അദ്ധ്യക്ഷനായി. ജനറൽ മാനേജർ കെ.ജയപ്രസാദ് സ്വാഗതം പറഞ്ഞു. 2025-26 സാമ്പത്തികവർഷത്തിൽ മികച്ച പ്രകടനം നടത്തിയ ജീവനക്കാരെ ചടങ്ങിൽ അനുമോദിച്ചു. മുൻ ജനറൽ മാനേജർ ഇ.പി.ശ്രീകുമാർ, ബോർഡ് മെമ്പർ കെ.കെ.രാമചന്ദ്രൻ, എം.എം.സി ബാങ്ക് ഡയറക്ടർ ഉഷാകരൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ അഡ്വ. എസ്. മധുസൂദനൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |