SignIn
Kerala Kaumudi Online
Monday, 27 April 2026 6.01 PM IST

പുസ്തകത്തിന്റെ പേരിൽ അമിത ഫീസ് ഈടാക്കാൻ ശ്രമം: ചോദ്യം ചെയ്ത രക്ഷാകർത്താവിനോട് ആക്രോശവുമായി പ്രിൻസിപ്പൽ

Increase Font Size Decrease Font Size Print Page

parent-principal-fight-

ലക്നൗ: ഒരു സ്കൂളിൽ പുസ്തകത്തിന്റെ പേരിൽ പ്രിൻസിപ്പലും രക്ഷിതാവും തമ്മിൽ നടന്ന തർക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉത്തർ പ്രദേശിലെ ഹർദോയി നഗരത്തിലെ സൺബീം സ്കൂളിൽ നിന്നുളള ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. പ്രിൻസിപ്പൽ മംമ്ത മിശ്രയും അതേ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയുടെ മാതാവായ നീലം വർമയും തമ്മിലാണ് തർക്കമുണ്ടായത്. അധിക നോട്ട്‌ബുക്കുകളും പഠനസാമഗ്രികളും വാങ്ങിക്കുന്നതിനായി സ്കൂൾ അധികൃതർ നിർബന്ധിതമായി പണം ഈടാക്കുന്നതിന്റെ പേരിലാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്.

മംമ്ത മിശ്ര കുട്ടികളുടെയും മറ്റു രക്ഷകർത്താക്കളുടെയും മുന്നിൽ വച്ച് നീലം വർമയോട് ഉച്ചത്തിൽ സംസാരിക്കുന്നത് മറ്റൊരു രക്ഷിതാവ് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. സ്കൂളിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ വേഗത്തിൽ പ്രചരിച്ചു.മംമ്ത മിശ്ര പലതവണ രോഷത്തോടെ രക്ഷിതാവിനോട് സംസാരിക്കുന്നതിനൊപ്പം അവരോട് മോശം പരാമർശങ്ങൾ നടത്തുകയും സംസ്കാരമില്ലാത്തവരെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് സ്കൂൾ സാമഗ്രികൾ വാങ്ങാൻ വിദ്യാർത്ഥികളുടെ കു‌ടുംബങ്ങളോട് സമ്മർദ്ദം ചെലുത്തിയോയെന്ന കാര്യത്തിൽ ഔദ്യോഗിക അന്വേഷണവും ആരംഭിച്ചു.

നീലം വർമയുടെ വാക്കുകൾ പ്രകാരം,അവർ തന്റെ മകൾ ആലിഷയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴാണ് തർക്കം ആരംഭിച്ചത്. സ്കൂൾ നിർദേശിച്ച കോഴ്‌സ് മെറ്റീരിയലുകൾ ഇതിനകം തന്നെ വാങ്ങിയിരുന്നുവെങ്കിലും, പിന്നീട് ഏകദേശം 1,200 രൂപ വില വരുന്ന നാല് അധിക നോട്ട്‌ബുക്കുകൾ സ്കൂളിൽ നിന്നുമാത്രം വാങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് അവർ ആരോപിക്കുന്നത്. ഈ നോട്ട്‌ബുക്കുകൾ ഇല്ലാത്തതിനാൽ മകൾ ഹോംവർക്ക് ഇല്ലാതെ വീട്ടിലെത്താൻ തുടങ്ങിയതോടെ, വാങ്ങാനുള്ള ക്രമീകരണം ചെയ്യാൻ 15 ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രിൻസിപ്പൽ അത് നിരസിക്കുകയായിരുന്നു. മാത്രമല്ല കുട്ടിയുടെ പേര് സ്കൂൾ രജിസ്റ്ററിൽ നിന്ന് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ മംമ്ത മിശ്ര തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഫെയ്സ്ബുക്ക് വീഡിയോയിലൂടെ നിഷേധിക്കുകയാണ് ചെയ്തത്. സംഭവം നടക്കുന്ന ദിവസം സ്കൂളിൽ വാക്സിനേഷൻ ‌ഡ്രൈവ് നടക്കുകയായിരുന്നുവെന്നും ഇതിനിടയിൽ സ്കൂൾ ഫീസ് കുറയ്ക്കണമെന്ന ആവശ്യവുമായി നീലം വർമ തന്നെ സമീപീക്കുകയായിരുന്നുവെന്നും മംമ്ത മിശ്ര പറയുന്നു. അക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്ന് പല തവണ പറഞ്ഞിട്ടും നിർബന്ധിച്ചതിനെ തുടർന്നാണ് വാക്കു തർക്കം ഉണ്ടായതെന്നാണ് വീ‌ഡിയോയിൽ പറയുന്നത്. പ്രൈമറി ക്ലാസുകളിലെ ഫീസ് 1,300 രൂപ ആണെന്നും അതിൽ എന്താണ് അന്യായമെന്നുമാണ് മംമ്ത മിശ്ര ചോദിക്കുന്നത്.

സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) ഡോ. അജിത് സിംഗ് സ്ഥിരീകരിച്ചു. മൂന്നംഗ സംഘം രൂപീകരിച്ചിട്ടുണ്ട്, മാനദണ്ഡങ്ങളുടെ ലംഘനമോ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമോ ഉൾപ്പെടെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും തുടർനടപടികൾ.

TAGS: NEWS 360, NATIONAL, NATIONAL NEWS, SCHOOL, PRINCIPAL, EDUCATION, PARENTS, FEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.