
തിരുവനന്തപുരം: കേരളത്തിൽ വേനൽചൂട് റെക്കാഡ് കടന്ന് മുന്നേറുന്നു. രാവിലെ പത്ത് മണി കഴിയുമ്പോഴേക്കും പുറത്തിറങ്ങാൻ സാധിക്കാത്ത രീതിയിലാണ് ചൂട്. എന്നാൽ പൊള്ളുന്ന വെയിലിലും നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പൊരിവെയിലത്ത് വലയുകയാണ് ട്രാഫിക് പൊലീസ്. വർദ്ധിച്ചു വരുന്ന ഉഷ്ണതരംഗത്തെക്കുറിച്ചും സൂര്യാതപത്തെക്കുറിച്ചും ആരോഗ്യ വകുപ്പും ദുരന്തനിവാരണ അതോറിട്ടിയും നിരന്തരം മുന്നറിയിപ്പുകൾ നൽകുമ്പോഴും ട്രാഫിക് പൊലീസിന് മാത്രം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ല.
ഓട്ടോമാറ്റിക് എ.ഐ സിഗ്നൽ സംവിധാനം വന്നതിന് ശേഷം ഓഫീസിലിരുന്നു തന്നെ പൊലീസിന് സിഗ്നൽ കൺട്രോൾ ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ പലയിടങ്ങളിലും സിഗ്നലുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ല. സൂര്യന്റെ ചൂടിന് പുറമെ വാഹനങ്ങളുടെ പുക കൂടിയാകുമ്പോൾ ഇതിനിടയിൽ നിന്ന് മണിക്കൂറുകളോളം ട്രാഫിക് നിയന്ത്രിക്കുക എന്നത് കടുത്ത ശാരീരിക വെല്ലുവിളിയാകുന്നു. ഈ സമയങ്ങളിൽ തണലുള്ള ഭാഗത്ത് നിന്ന് ട്രാഫിക് നിയന്ത്രിക്കാനാണ് അധികൃതരുടെ നിർദ്ദേശമെങ്കിലും ട്രാഫിക് കൂടുന്ന സമയത്ത് അതിനുള്ള അവസരം ലഭിക്കില്ലെന്നതാണ് വാസ്തവം.
അധികൃതരുടെ ശ്രദ്ധയ്ക്ക്
# ചൂടിനെ പ്രതിരോധിക്കാൻ കൂളിംഗ് ജാക്കറ്റുകളോ കൂളിംഗ് ഗ്ലാസുകളോ ഏർപ്പെടുത്തുക
# എല്ലാ ട്രാഫിക് സിഗ്നൽ പോയിന്റുകളിലും ഷെഡുകളോ വലിയ കുടകളോ സ്ഥാപിക്കുക
# ഡ്യൂട്ടിയിലുള്ളവർക്ക് കുടിവെള്ളവും ലഘു ഭക്ഷണവും എത്തിച്ച് നൽകാൻ പ്രത്യേകം സ്കോഡിനെ ഏർപ്പെടുത്തുക
# പൊലീസുകാർക്ക് ഹാറ്റ് അമ്പർലകൾ ഏർപ്പെടുത്തുക
വെയിൽ രൂക്ഷമായ സാഹചര്യത്തിൽ മുഴുവൻ സമയവും വെയിലത്ത് നിന്ന് ഡ്യൂട്ടി ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കും
ആർ.സുരേഷ്,
സൗത്ത് ട്രാഫിക് എ.സി.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |