SignIn
Kerala Kaumudi Online
Wednesday, 29 April 2026 1.52 AM IST

കിണറ്റിലിറങ്ങി മെറീന; നാട്ടാർക്ക് തെളിനീര് ,​ മാലിന്യക്കിണർ വൃത്തിയാക്കി താരമായി വാർ‌‌ഡ് മെമ്പർ

Increase Font Size Decrease Font Size Print Page
well

കട്ടപ്പന: മെറീന സനീഷ് ഉള്ളിടത്തോളം ഉപ്പുതുറ പഞ്ചായത്തിലെ ആനപ്പള്ളത്തുകാർക്ക് കുടിവെള്ളം മുട്ടില്ല. നാട്ടുകാരുടെ ദാഹമകറ്റാൻ 15 അടി ആഴമുള്ള പൊതു കിണറിലിറങ്ങി വൃത്തിയാക്കി താരമായിരിക്കുകയാണ് ഈ 38കാരി. പഞ്ചായത്തിലെ പത്താം വാർഡ് മെമ്പറാണ് മെറീന. പഴക്കം ചെന്ന കിണർ പൊളിഞ്ഞു വീഴുമെന്ന് ഭയന്ന് പുരുഷന്മാർ മാറിനിന്നപ്പോഴാണ് മെറീന താരമായത്.

കൊടുംവേനലിലും വറ്റാത്ത നീരുറവയായിരുന്നു ആനപ്പള്ളം മൂന്നാം ഡിവിഷനിലെ പൊതുകിണർ. നൂറ് കുടുംബങ്ങളുടെ ഏക ആശ്രയം. മൂന്നു വർഷത്തോളം ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനെത്തുടർന്ന് കിണറ്റിൽ ചെളിയും മാലിന്യവും നിറഞ്ഞു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഹരിതകർമ്മസേന വൃത്തിയാക്കാൻ ആലോചിച്ചെങ്കിലും കിണറിന്റെ അപകടാവസ്ഥ വെല്ലുവിളിയായി.

കിണറിന്റെ കൽക്കെട്ടുകൾ ഇളകിവീഴാറായ നിലയിലാണ്. ഇറങ്ങി വൃത്തിയാക്കാൻ ആളെ തേടിയെങ്കിലും ആരും വന്നില്ല. സംഭവം നടക്കില്ലെന്ന് കണ്ടതോടെ മെറീന മറ്റൊന്നും ആലോചിച്ചില്ല. കൽത്തൊടിയിൽ പിടിച്ച് കിണറ്റിലേക്കിറങ്ങി. നാലു മണിക്കൂർ നീണ്ട കഠിന പ്രയത്നം. കിണർ ക്രിസ്റ്റൽ ക്ലിയർ. ഹരിത കർമ്മ സേനാംഗങ്ങളും ആശാവർക്കർമാരും സഹായത്തിനെത്തി.

അമ്പലത്തറയിൽ ഹൗസിൽ ചുമട്ടുതൊഴിലാളിയായ സനീഷാണ് മെറീനയുടെ ഭർത്താവ്. ഇരുവരും സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളാണ്. വിദ്യാർത്ഥികളായ നന്ദു സനീഷ്, അനന്ദു, ആര്യനന്ദൻ എന്നിവരാണ് മക്കൾ

ബ്രിട്ടീഷ് കാലത്തെ കിണർ
ബ്രിട്ടീഷ് ഭരണകാലത്ത് തോട്ടം തൊഴിലാളികൾക്കായി നിർമ്മിച്ച കിണറാണിത്. പിന്നീട് പീരുമേട് കമ്പനി കിണർ ഏറ്റെടുത്തു. കമ്പനി പൂട്ടിയെങ്കിലും കിണർ വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചുവരുന്നു. മഴക്കാലത്ത് ചെളി ഒലിച്ചിറങ്ങുന്നതാണ് മലിനമാകാൻ കാരണമായത്. ചെളി കാരണം കിണറിന്റെ ആഴം കുറഞ്ഞു. ഇത് ജലലഭ്യതയ്ക്ക് തടസം സൃഷ്ടിച്ചു.

നാട്ടുകാർക്ക് കുടിവെള്ളം മുട്ടുന്ന അവസ്ഥ വന്നപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. എല്ലാവരും കൂടെ നിന്നപ്പോൾ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായി

- മെറീന സനീഷ്

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.