
തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ. അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചു, അഭിമുഖങ്ങളിൽ സർക്കാരിനെതിരെ സംസാരിച്ചു, ഐഎഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട സർവീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ.
നേരത്തെ അശോകിനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിയിരുന്നു. ഐ.എ.എസുകാരുടെ സ്ഥലംമാറ്റ, നിയമന വിഷയത്തിൽ സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലിന്റെ അനുകൂലവിധി നേടിയതിന് പിന്നാലെയായിരുന്നു സൈനികക്ഷേമ വകുപ്പിലേക്ക് മാറ്റം. യുവജനകാര്യ വകുപ്പിന്റെ അധിക ചുമതലയും നൽകിയിരുന്നു. മൂന്നരവർഷമായി കൃഷിവകുപ്പിലുണ്ടായിരുന്ന അശോകിനെ മാറ്റാൻ ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ബോർഡ് ചേർന്ന് സർക്കാരിന് ശുപാർശ നൽകുകയായിരുന്നു.
ഒരു തസ്തികയിൽ രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്നും മാറ്റുന്നതിന് സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയുണ്ടാവണമെന്നും സി.എ.ടി ഉത്തരവിട്ടത് അശോക് നൽകിയ കേസിലായിരുന്നു. ചട്ടങ്ങൾ പാലിക്കാതെ അശോകിനെ മൂന്നുവട്ടം സ്ഥലംമാറ്റിയത് നേരത്തേ ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.
ആദ്യം തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അദ്ധ്യക്ഷനായും പിന്നീട് ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായും അതിനുശേഷം ഉദ്യോഗസ്ഥ, ഭരണപരിഷ്കരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായാണ് അശോകിനെ സ്ഥലംമാറ്റിയത്. ചട്ടങ്ങൾ പാലിക്കാതെയുള്ള മൂന്നു സ്ഥലംമാറ്റങ്ങളും ട്രൈബ്യൂണൽ റദ്ദാക്കിയത് സർക്കാരിന് തിരിച്ചടിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |