
തിരുവനന്തപുരം: മേയ് 15ന് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങുമെന്ന് മന്ത്രി വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
4,17,497 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. തിരഞ്ഞെടുപ്പ്, ദുഖഃവെള്ളി, വിഷു എന്നിവയുടെ അവധികൾ കാരണം ഇത്തവണ മൂല്യനിർണയ ക്യാമ്പുകൾ വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞ വർഷം മേയ് 8ന് ഫലപ്രഖ്യാപനം നടത്തിയിരുന്നു.
ഗൾഫിലെ എസ്.എസ്.എൽ.സി പരീക്ഷ റദ്ദാക്കിയിരുന്നു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ, ഒന്നാം പാദവാർഷിക പരീക്ഷ, രണ്ടാം പാദ വാർഷിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കും. ഇതിൽ തൃപ്തരല്ലാത്തവർക്ക് മേയ് അവസാനം സേ പരീക്ഷ എഴുതാം. 633 വിദ്യാർത്ഥികളാണ് ഗൾഫ് മേഖലയിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.
മേയ് മൂന്നാം വാരത്തോടെ പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങും. മേയിൽ തന്നെ ട്രയൽ അലോട്ട്‌മെന്റ് നടത്താനാണ് നീക്കം.
പരീക്ഷാ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അദ്ധ്യാപകർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശം നൽകി. പരീക്ഷാ മൂല്യനിർണയ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിഴവുകൾ വരുത്തുന്ന സ്‌കൂൾ അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |