ആലപ്പുഴ : ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, ചങ്കിടിപ്പിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. വിജയപ്രതീക്ഷ പങ്കുവയ്ക്കുമ്പോഴും അതുറപ്പിക്കാൻ നേതാക്കൾ രണ്ടുവട്ടം ചിന്തിക്കുന്നുണ്ട്. ഹരിപ്പാടൊഴികെ ജില്ലയിലെ മറ്റെല്ലാം സീറ്റുകളും കഴിഞ്ഞ തവണ കൈപ്പിടിയിലാക്കിയ ഇടതുമുന്നണി ഇത്തവണ എല്ലാ മണ്ഡലങ്ങളിലും വിജയം അവകാശപ്പെടുമ്പോഴും ചെങ്ങന്നൂരും മാവേലിക്കരയും ചേർത്തലയുമൊഴികെ മറ്റ് മണ്ഡലങ്ങളുടെ കാര്യത്തിൽ ഒരു പരിധിയിൽ കവിഞ്ഞ പ്രതീക്ഷയില്ല. ഹരിപ്പാട് മാത്രം ഒതുങ്ങിനിന്നിരുന്ന വിജയം ഇത്തവണ 5മുതൽ 7 വരെ മണ്ഡലങ്ങളിലുണ്ടാകുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
ഹരിപ്പാട് കൂടാതെ അമ്പലപ്പുഴ, കുട്ടനാട്, അരൂർ മണ്ഡലങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കായംകുളം, ആലപ്പുഴ ,ചേർത്തല മണ്‌ഡലങ്ങളും വലതു പക്ഷത്തേക്ക് ചായുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. സീറ്റുപ്രതീക്ഷയില്ലെങ്കിലും വോട്ടുവർദ്ധന ഉറപ്പാണെന്നാണ് എൻ.ഡി.എയുടെ അവകാശം.
അമ്പലപ്പുഴ, ഹരിപ്പാട്
ഹോട്ട് സീറ്റുകൾ
മുൻ മന്ത്രിയും ജില്ലയിലെ മുതിർന്ന സി.പി.എം നേതാവുമായിരുന്ന ജി.സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തിലൂടെ അമ്പലപ്പുഴയും മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളുമായ രമേശ് ചെന്നിത്തലയുടെ മത്സരത്തിലൂടെ ഹരിപ്പാടുമാണ് ജില്ലയിലെ ഹോട്ട് സീറ്റുകൾ. മുൻ മന്ത്രിമാരായ പി.പ്രസാദിന്റെയും സജി ചെറിയാന്റെയും സ്ഥാനാർത്ഥിത്വത്തിൻൂടെ ചേർത്തലയും ചെങ്ങന്നൂരും ശ്രദ്ധാകേന്ദ്രങ്ങളായി.
കായംകുളം അരൂർ
പ്രവചനാതീതം
നിലവിലെ വിവരമനുസരിച്ച് ജില്ലയുടെ അതിർത്തി മണ്ഡലങ്ങളായ അരൂരും കായംകുളവും വോട്ടെണ്ണൽ അവസാനിക്കും വരെ സസ്പെൻസിലാകും. കടുത്ത മത്സരമാണ് ഇവിടങ്ങളിൽ നടന്നതെന്നാണ് സൂചന. രണ്ട് മണ്ഡലങ്ങളിലും ഇടത്, വലത് മുന്നണികൾ വിജയം അവകാശപ്പെടുന്നുണ്ട്. എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ ഇവിടങ്ങളിൽ നിർണായകമാകും.
വോട്ടെണ്ണൽ 3 കേന്ദ്രങ്ങളിൽ,
ഡ്യൂട്ടിക്ക് 800 ഉദ്യോഗസ്ഥർ
മൂന്ന് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക. 800 ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. അരൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലും അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടേത് എസ്.ഡി. കോളേജിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടേത് മാവേലിക്കര ബിഷപ്പ് മൂർ കോളേജിലും നടക്കും.
ഓരോ ഹാളിലും 7 മുതൽ 14 വരെ മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്.വോട്ടെണ്ണൽ സുഗമമാക്കാൻ ഇത്തവണ തപാൽ വോട്ടുകൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ ക്രമസമാധാന പാലനത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. . സംഘർഷസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക പട്രോളിംഗ് നടത്തും. ഫലം തത്സമയം ജനങ്ങളിലെത്തിക്കാൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മാദ്ധ്യമങ്ങൾക്കായി പ്രത്യേക കേന്ദ്രങ്ങളും സജ്ജമാക്കി. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ തടയാൻ സൈബർസെൽ നിരീക്ഷണം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |