
കോഴിക്കോട്: ' പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ ഇതുമതി !!. കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനുശേഷം ചന്ദ്രശേഖരന് കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ...'
ടി.പി.ചന്ദ്രശേഖരനും കുഞ്ഞായ മകനുമൊപ്പം നിൽക്കുന്ന പടം പങ്കുവച്ച് കെ.കെ.രമ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾക്ക് ഇടതുപക്ഷവും സി.പി.എമ്മും നിലംപരിശയായ തിരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യം. യാദൃച്ഛികമെങ്കിലും, തിരഞ്ഞെടുപ്പ് ഫലം വന്ന മേയ് നാലിനാണ് വടകര വള്ളിക്കാട്ട് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്കിരയായി ചന്ദ്രശേഖരൻ പിടഞ്ഞുവീണ് മരിച്ചത്. അന്നേദിവസം വന്ന ഫലത്തിൽ വടകര മണ്ഡലം രണ്ടാമതും ചന്ദ്രശേഖരന്റെ പത്നി കെ.കെ.രമ സ്വന്തമാക്കിയത് ഇരട്ടി ഭൂരിപക്ഷത്തിന്. ഒരുപക്ഷേ, കാലത്തിന്റെ കാവ്യനീതിപോലെ. കെ.കെ.രമ ഇത്തവണ പരാജയപ്പെടുത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.ഭാസ്‌കരനും പ്രത്യേകതയുണ്ട്. സി.പി.എം വിട്ട് ആർ.എം.പി.ഐ ഉണ്ടാക്കാനുള്ള കാരണങ്ങളിലൊന്ന് ഏറാമല പഞ്ചായത്ത് പ്രസിഡന്റായി എം.കെ.ഭാസ്‌കരൻ എത്തിയതായിരുന്നു. രണ്ടരവർഷത്തിന്റെ വീതം വയ്പ്പാണെന്ന് പറഞ്ഞ് നിർബന്ധപൂർവം അന്ന് ജനതാദൾ നേതാവായിരുന്ന ഭാസ്‌കരനെ പ്രസിഡന്റാക്കാൻ പാർട്ടി നേതൃത്വം നിർബന്ധിച്ചപ്പോൾ ചന്ദ്രശേഖരനും കൂട്ടരും എതിർത്തു. ഒടുക്കം പാർട്ടി പിളർത്തി ആർ.എം.പി ഉണ്ടാക്കാനുള്ള കാരണവുമായി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ ഭാസ്‌കരനെ പരാജയപ്പെടുത്തി 14862 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രമ ജയിച്ച് കയറുകയും കേരളമാകെ ചരിത്രത്തിലില്ലാത്ത തോൽവി സി.പി.എം ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ വടകരയിൽ ആർ.എം.പി കേന്ദ്രങ്ങളിൽ ആഹ്ലാദം അലതല്ലുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |