
തൃശൂർ: സംസ്ഥാനത്ത് 'ആത്മാർത്ഥ ദാനം" എന്ന പേരിലുള്ള അവയവ കൈമാറ്റത്തിൽ വൻവർദ്ധന. മസ്തിഷ്‌ക മരണം സംഭവിച്ചവരിലെ അവയവദാനം കുറയുമ്പോഴാണ് ജീവിച്ചിരിക്കുന്ന ദാതാക്കൾ കുതിച്ചുയരുന്നത്. 15 വർഷത്തിനിടെ ആത്മാർത്ഥ ദാനത്തിലുണ്ടായ വർദ്ധന പത്തിരട്ടിയിലേറെ. അവയവ വ്യാപാരം വ്യാപകമാണെന്നാണ് ആക്ഷേപം.
2012ൽ കെ- സോട്ടോ രൂപീകരിച്ച് മൃതസഞ്ജീവനി പദ്ധതിക്ക് തുടക്കമിട്ട ശേഷം മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവദാനത്തിനു പ്രാധാന്യം നൽകിയിരുന്നു. എന്നാൽ പിന്നീടിത് പിറകോട്ട് പോയി. 2012 മുതൽ 26 വരെ മരണാനന്തര അവയവദാനത്തിന്റെ ഭാഗമായി 721 വൃക്കയും 337 കരളും മാത്രമാണ് മാറ്റിവയ്ക്കപ്പെട്ടത്. അതേസമയം, ജീവിച്ചിരിക്കുന്നവരിൽ നിന്ന് 11,238 വൃക്കയും 2,821 കരളും മാറ്റിവയ്ക്കപ്പെട്ടു. ഇതിൽ 95 ശതമാനത്തിലേറെയും സ്വകാര്യ ആശുപത്രികളിലാണ്.
മൃതസഞ്ജീവനിയിൽ സംസ്ഥാനത്ത് വൃക്കയ്ക്കായി കാത്തിരിക്കുന്നവരിലേറെയും 40നും 50നും മദ്ധ്യേ പ്രായമുള്ളവരാണ്- 736 പേർ. 30നും 40നും മദ്ധ്യേ പ്രായമുള്ള 525, 50നും 60നും മദ്ധ്യേ 522, 20നും 30നും മദ്ധ്യേ 266 എന്നിങ്ങനെയാണ് വൃക്കയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം. പത്തിനും 20നും ഇടയിൽ പ്രായമുള്ള 68 പേർക്കും 60നും 70നും ഇടയിലുള്ള 105 പേർക്കും വൃക്ക ആവശ്യമുണ്ട്.
അവയവദാന നിരക്ക്
(ബ്രാക്കറ്റിൽ ആത്മാർത്ഥദാനം)
വർഷം........................വൃക്ക -------------കരൾ
2026-----------------23(256)---------------11(86)
2025-----------------42 (1066)-----------28(348)
2024----------------19(1125)--------------8(349)
2023----------------32(1050)------------17(352)
2022---------------28(1070)-------------13(354)
2021---------------29(833)---------------14(274)
ആത്മാർത്ഥദാനം
ബന്ധുവല്ലാത്തയാൾക്ക് അവയവദാനം ചെയ്യുന്ന പ്രക്രിയ. നിസ്വാർത്ഥമായി സാമ്പത്തിക നേട്ടമില്ലാതെ അവയവം ദാനം ചെയ്യുന്നുവെന്നതിനു പൊലീസിന്റെ 'അൽട്രൂയിസം" സർട്ടിഫിക്കറ്റ് ജില്ലാതല അംഗീകാര സമിതിക്ക് മുമ്പിൽ ഹാജരാക്കണം. എന്നാൽ വ്യാജരേഖകൾ ഹാജരാക്കി ഈ സർട്ടിഫിക്കറ്റ് നേടിയ സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.
കെ- സോട്ടോ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നശേഷം അവയവം ആവശ്യമുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ് സുതാര്യമായിരുന്നു.
-ഡോ. ഹിതേഷ് ശങ്കർ,
ഫോറൻസിക് വിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |