
തിരുവനന്തപുരം: ജനസംഖ്യയിൽ 27ശതമാനം വരുന്ന ഈഴവ സമുദായത്തിന്, യു.ഡി.എഫ് മന്ത്രിസഭയിലുള്ളത് രണ്ട് മന്ത്രിസ്ഥാനങ്ങൾ മാത്രം. ഈഴവ വിഭാഗത്തിൽ നിന്ന് ഒമ്പത് എം.എൽ.എമാർ കോൺഗ്രസിലുണ്ട്. ജനസംഖ്യാനുപാതികമായി നാല് മന്ത്രിസ്ഥാനം ലഭിക്കേണ്ടിടത്താണ് രണ്ട് സ്ഥാനങ്ങൾ നൽകിയുള്ള ഒതുക്കൽ .
ബിന്ദുകൃഷ്ണ (കൊല്ലം), എം.ലിജു (കായംകുളം) എന്നിവരാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. മന്ത്രിസഭയിൽ ഈഴവ പ്രാതിനിധ്യം വെട്ടിനിരത്താൻ നീക്കം നടക്കുന്നതായി 'കേരളകൗമുദി' ഈ മാസം 9ന് റിപ്പോർട്ട് ചെയ്തിരുന്നു.ഈഴവ വിഭാഗത്തിന് മൂന്നാമതൊരു മന്ത്രി കൂടി നൽകണമെന്ന് വാദം ശക്തമായെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല. കെ.ജയന്ത്, സുമേഷ് അച്യുതൻ എന്നിവരാണ് മൂന്നാം മന്ത്രി പരിഗണനയിൽ വന്നത്.
മത, സമുദായ സംഘടനകൾ സമ്മർദ്ദം കടുപ്പിച്ചതോടെ, അതിനു വഴങ്ങിയാണ് ഈഴവ സമുദായത്തിൽപ്പെട്ടവരെ തഴഞ്ഞതെന്നാണ് ആക്ഷേപം. ഇത്തവണ കോൺഗ്രസിലെ ഈഴവ സ്ഥാനാർത്ഥികളുടെ എണ്ണം 17 ആയിരുന്നു. 9 പേരാണ് വിജയിച്ചത്. ബിന്ദു കൃഷ്ണ, എം.ലിജു, ദീപക് ജോയി, സേനാപതി വേണു, നാട്ടകം സുരേഷ്, ഒ.ജെ.ജനീഷ്, സുമേഷ് അച്യുതൻ, കെ.ജയന്ത്, വിദ്യാ ബാലകൃഷ്ണൻ എന്നിവർ. നാല് മന്ത്രി സ്ഥാനങ്ങൾ ആദ്യ ഘട്ടത്തിൽ പരിഗണിച്ചിരുന്നെങ്കിലും ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾ പിടി മുറുക്കിയതോടെ ഈഴവ സമുദായത്തെ തഴഞ്ഞു.. 1991 മുതൽ 2021 വരെയുള്ള 30 വർഷത്തിനിടെ മാറിമാറി ഭരിച്ച യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാരുകളിൽ 2011ലെ ഉമ്മൻചാണ്ടി സർക്കാരിൽ മാതമാണ് ഈഴവ മന്ത്രിമാർ രണ്ടായി കുറഞ്ഞത്.മറ്റ് മന്ത്രിസഭകളിലെല്ലാം
നാലിൽ കുറയാതെ ഈഴവ പ്രാതിനിദ്ധ്യമുണ്ടായിരുന്നു. ഇടതു കോട്ടകളായിരുന്ന എലത്തൂരിൽ വിദ്യാ ബാലകൃഷ്ണനും ഉടുമ്പൻചോലയിൽ സേനാപതി വേണുവും ഇത്തവണ
അട്ടിമറി വിജയമാണ് നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |