തിരുവനന്തപുരം: അയോദ്ധ്യയിലെ ബാബറി മസ്ജിദ്- രാമജന്മഭൂമി തർക്ക കേസിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?.(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആർക്ക് പിറന്ന വിധിയാണിത്?). എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
അയോദ്ധ്യ ഭൂമി തർക്ക കേസിൽ 2.77 ഏക്കർ തർക്കസ്ഥലത്ത് ക്ഷേത്രം നിർമിക്കാനുള്ള വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിട്ടുള്ളത്. മുസ്ലിം പള്ളി നിർമിക്കാനായി പകരം അഞ്ച് ഏക്കർ തർക്കഭൂമിക്കു പുറത്ത് അയോദ്ധ്യയിൽത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു. കേസിൽ 1045 പേജുള്ള വിധിന്യായമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ അതിൽ ഐക്യകണ്‌ഠേന എടുത്ത വിധി എഴുതിയ ജഡ്ജി ആരാണെന്നതിനെക്കുറിച്ച് ഇപ്പോഴും സൂചനയില്ല. കീഴ്‌വഴക്കപ്രകാരം വിധിന്യായം എഴുതിയതാരെന്നതിനെക്കുറിച്ചു വ്യക്തമായി കോടതി തന്നെ പറയേണ്ടതാണ്. ഏത് ബെഞ്ചാണോ വിധി പുറപ്പെടുവിച്ചത്, ആ ബെഞ്ചിനെ പ്രതിനിധീകരിച്ച് ഒരു ജഡ്‌ജി വിധിന്യായം തയ്യാറാക്കാറുകയാണു പതിവ്. എന്നാൽ ആ ജഡ്ജിയെ കുറിച്ച് പറയാൻ കോടതി തയ്യാറായിട്ടില്ല.
ഇന്ന് രാവിലെ 10:30 മണി സമയത്താണ് സുപ്രീം കോടതിയുടെ വിധി വന്നത്. കേസിൽ കക്ഷിയായിരുന്ന ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തിരുന്നില്ല. രാമക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ നിർമോഹി അഖാഡയ്ക്ക് നടത്തിപ്പ് അവകാശം മാത്രമേ ഉള്ളൂവെന്നും ആചാരപരമായ അവകാശങ്ങളൊന്നും അവർക്കില്ലെന്നും കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |